കുംഭമാസ പൂജകൾക്കായി ശബരിമല നട തുറന്നു: നിരോധനാജ്ഞ പ്രഖ്യാപിക്കാതെ കളക്ടര്‍

By Web TeamFirst Published Feb 12, 2019, 5:36 PM IST
Highlights

 നട തുറക്കുന്ന ദിവസമായിട്ടും ദേവസ്വം ബോർഡ് പ്രസിഡണ്ടോ അംഗങ്ങളോ ഇന്ന് സന്നിധാനത്ത് എത്തിയില്ല. തിരുവനന്തപുരത്ത് ബോർഡ് യോഗം നടക്കുന്നത് കൊണ്ടാണ് ദേവസ്വം ഭാരവാഹികള്‍ എത്താതിരുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

പത്തനംതിട്ട: കുംഭമാസ പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചുമണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി വാസുദേവൻ നമ്പൂതിരിയാണ് നട തുറന്നത്. ഇന്ന് പ്രത്യേക പൂജകളൊന്നുമില്ല. രാത്രി പത്തിന് ഹരിവരാസനം ചൊല്ലി നട അടയ്ക്കും. 

നാളെ രാവിലെ അഞ്ചിന്  നട തുറക്കും. കുംഭമാസ പൂജകൾക്ക് ശേഷം ഞായറാഴ്ച രാത്രി 10ന് നടയടയ്ക്കും. സ്ത്രീ പ്രവേശന വിധിയെ തുടർന്ന് മണ്ഡല-മകരവിളക്ക് സീസണിൽ ശബരിമലയിലും നിലയ്ക്കലിലും ഉണ്ടായ സംഘർഷങ്ങൾ കണക്കിലെടുത്ത് കർശന സുരക്ഷയാണ്  ഏർപ്പെടുത്തിയിരിക്കുന്നത്. 

സന്നിധാനത്തിലും പമ്പയിലും നിലക്കലും ഓരോ എസ് പി മാരുടെ നേതൃത്വത്തിലാന്ന് സുരക്ഷാക്രമീകരണങ്ങൾ. അതേസമയം നട തുറക്കുന്ന ദിവസമായിട്ടും ദേവസ്വം ബോർഡ് പ്രസിഡണ്ടോ അംഗങ്ങളോ ഇന്ന് സന്നിധാനത്ത് എത്തിയില്ല. തിരുവനന്തപുരത്ത് ബോർഡ് യോഗം നടക്കുന്നത് കൊണ്ടാണ് ദേവസ്വം ഭാരവാഹികള്‍ എത്താതിരുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

കുംഭമാസ പൂജ കാലത്തും നിരോധനാജ്ഞ ഏർപ്പെടുത്തണമെന്ന് പോലിസ് നേരത്തെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ജില്ലാ കളക്ടര്‍ ഇതിന് തയ്യാറായിട്ടില്ല. ശബരിമലയില്‍ സംഘര്‍ഷസാഹചര്യമുണ്ടാക്കുന്ന പക്ഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം എന്ന നിലപാടിലാണ് ജില്ലാ കളക്ടര്‍. 

click me!