
തിരുവനന്തപുരം: പൊലീസുകാരെ മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യപ്രതിയായ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്‍റിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതായി മര്‍ദ്ദനമേറ്റ ശരത്ത്. പ്രതികളെ രക്ഷിക്കാന്‍ ഉന്നത ഇടപെടലെന്നും തന്‍റെ മൊഴി പോലും രേഖപ്പെടുത്തിയിട്ടില്ലെന്നും മര്‍ദ്ദനമേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍ ശരത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അന്വേഷണത്തല്‍ തൃപ്തിയില്ലെന്നും ശരത് വ്യക്തമാക്കി. വിനയചന്ദ്രൻ, ശരത് എന്നീ പൊലീസുകാർക്കാണ് എസ്എഫ്ഐക്കാരുടെ മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ മുഖ്യപ്രതിയായ യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്‍റ് നസീമിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ശരത്തിന്‍റെ പരാതി കന്‍റോണ്‍മെന്‍റ് സിഐക്ക് പൊലീസ് സംഘടന നേതാക്കള്‍ നല്‍കിയിരുന്നു.
പൊലീസുകാരെ മര്‍ദ്ദിച്ച സംഭവത്തില്‍ യൂണിവേഴ്സിറ്റി കോളേജിലെ നാല് എസ്എഫ്ഐ പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീജിത്ത്, ആരോമൽ. അഖിൽ, ഹൈദർ എന്നിവര്‍ പൂജപ്പുര പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പൊലീസുകാരെ ആക്രമിച്ച എസ് എഫ് ഐക്കാരെ രക്ഷിക്കാൻ കന്‍റോണ്‍മെന്‍റ് പൊലീസ് ശ്രമിച്ചെന്ന് വ്യക്തമാക്കുന്നതായിരുന്നു സ്പെഷ്യൽ ബ്രാഞ്ചിന്‍റെ റിപ്പോർട്ട്.
പാളയം ആശാൻ സ്ക്വയറിൽ ആരോമല്‍ ഗതാഗതനിയമം ലംഘിക്കാൻ ശ്രമിച്ചപ്പോൾ പൊലീസ് തടഞ്ഞതാണ് അക്രമത്തിന് കാരണം. ബൈക്ക് തടഞ്ഞ പൊലീസുകാരനെ ആരോമൽ കയ്യേറ്റം ചെയ്തപ്പോൾ മറ്റ് മൂന്ന് പോലീസുകാർ ഇടപെട്ടു. ഇതിനിടെ ആരോമൽ യൂണിവേഴ്സിറ്റി കോളേജില എസ്എഫ്ഐക്കാരെ വിളിച്ചുവരുത്തി. പാഞ്ഞെത്തിയ പ്രവർത്തകർ പൊലീസിനെ മർദ്ദിക്കുകയായിരുന്നു.യൂണിവേഴ്സിറ്റി കോളേജിലെ എസ് എഫ് ഐ യൂണിറ്റ് പ്രസിഡന്‍റ് നസീമിന്‍റെയും പ്രവർത്തകനായ ആരോമലിന്‍റെയും നേതൃത്വത്തിലായിരുന്നു മർദ്ദനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam