
സൗദിയില്‍ നിയമലംഘകര്‍ക്കെതിരെയുള്ള റെയ്ഡില്‍ ഒന്നേമുക്കാല്‍ ലക്ഷത്തോളം വിദേശികള്‍ പിടിയിലായി. മുപ്പതിനായിരത്തിലേറെ പേരെ നാടു കടത്തി. നുഴഞ്ഞു കയറ്റത്തിനിടെ യമനികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പേര്‍ പിടിക്കപ്പെട്ടു.
ഇരുപത്തിനാല് ദിവസത്തിനിടയില്‍ നിയമലംഘകരായ 1,71,548 വിദേശികളെ അറസ്റ്റ് ചെയ്തതായി സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. പൊതുമാപ്പ് അവസാനിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം പതിനഞ്ചിനാണ് നിയമലംഘകര്‍ക്കായി പരിശോധന ആരംഭിച്ചത്. 96,402 താമസ നിയമലംഘകരും 49502 തൊഴില്‍ നിയമലംഘകരും, 25644 അതിര്‍ത്തി സുരക്ഷാ നിയമലംഘകരും പിടിയിലായി. സൌദിയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതിനിടെ 1975 പേര്‍ പിടിയിലായി. ഇതില്‍ എഴുപത്തിയെട്ടു ശതമാനം യമനികളും ഇരുപത്തിയൊന്നു ശതമാനം എത്യോപ്യക്കാരുമാണ്. ഇവരില്‍ 1585 പേരെ സ്വദേശത്തെക്ക് തിരിച്ചയച്ചു.
നിയമലംഘകര്‍ക്ക് അഭയം നല്‍കുന്നത് ഉള്‍പ്പെടെയുള്ള സഹായം നല്‍കിയ എഴുപത്തിമൂന്നു സൌദികളും പിടിയിലായി. ഇതില്‍ അമ്പത്തിയൊന്നു പേരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ചതിനു ശേഷം വിട്ടയച്ചു. പിടിക്കപ്പെട്ട 14,500 വിദേശികള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഇതില്‍ 1891 പേര്‍ സ്ത്രീകളാണ്. 20374 നിയമലംഘകര്‍ക്കെതിരെ ഉടനടി ശിക്ഷാ നടപടികള്‍ സ്വീകരിച്ചു. നാട്ടിലേക്ക് കയറ്റി വിടാനുള്ള യാത്രാ രേഖകള്‍ ശരിയാക്കാന്‍ 22464 പേരുടെ കേസുകള്‍ ബന്ധപ്പെട്ട എമ്ബസികള്‍ക്ക് കൈമാറി. 30904 നിയമലംഘകരെ ഇതുവരെ നാടു കടത്തിയതായും തൊഴില്‍ മന്ത്രാലയം അറിയിച്ചു. പിടിയിലായവരില്‍ നിരവധി മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ട്. നിയമലംഘകരെ കണ്ടെത്താന്‍ ശക്തമായ പരിശോധന തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam