യുഎസും ഇസ്രയേലും ആക്രമണം തുടരുന്നതിനിടെ ഇറാനൊപ്പം ഹിസ്ബുള്ളയും ചേർന്നു. ലബനനിൽ നിന്ന് ഇസ്രയേലിലേക്ക് മിസൈൽ ആക്രമണം നടത്തിയ ഹിസ്ബുള്ള, ഇത് ഖമനെയിയുടെ വധത്തിനുള്ള പ്രതികാരമാണെന്ന് അവകാശപ്പെട്ടു. 

ടെഹ്റാൻ: യുഎസും ഇസ്രയേലും സംയുക്ത ആക്രമണം തുടരുന്നതിനിടെ ഇറാനൊപ്പം ഹിസ്ബുള്ള ചേർന്നതായി റിപ്പോർട്ട്. ലബനനിൽ നിന്ന് മിസൈൽ ആക്രമണം ഉ ണ്ടായെന്ന് ഇസ്രയേൽ സേന പറയുന്നു. ഹിസ്ബുള്ള ഒപ്പം ചേർന്നതായി ഇറാൻ മാധ്യമങ്ങൾ സ്ഥിരീകരിക്കുന്നു. ഞായറാഴ്ച ഹിസ്ബുള്ള ലെബനനിൽ നിന്ന് ഇസ്രയേലിലേക്ക് നിരവധി മിസൈലുകൾ തൊടുത്തുവെന്നാണ് ഐഡിഎഫിന്‍റെ ആരോപണം. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇസ്രയേലിന്‍റെ ഭാഗത്തു നിന്നുള്ള ആക്രമണം കാരണം വല്യ പ്രതിസന്ധി നേരിടേണ്ടി വന്നെങ്കിലും ഹിസ്ബുള്ള ഇപ്പോഴും ഇറാനോട് ചേർന്നു നിൽക്കുന്നു. ഇസ്രേലിലെ മിസൈൽ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഹിസ്ബുള്ള ഏറ്റെടുത്തു, ഇറാന്റെ പരമോന്നത നേതാവ് അലി ഖമനെയിയുടെ കൊലപാതകത്തിനുള്ള പ്രതികാരമാണിത് എന്നാണ് വിശദീകരണം. ബെയ്‌റൂട്ട് ഉൾപ്പെടെ ലെബനനിൽ തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു.

വടക്കൻ ഇസ്രയേലിലെ പല പ്രദേശങ്ങളിലും സൈറണുകൾ മുഴങ്ങിയതിനെത്തുടർന്ന് ലെബനനിൽ നിന്ന് ഇസ്രയേലിലേക്ക് തൊടുത്ത ആയുധം വ്യോമസേന തടഞ്ഞു എന്നും സ്റ്റാൻഡേർഡ് പ്രോട്ടോക്കോൾ അനുസരിച്ച് നിരവധി പ്രൊജക്‌ടൈലുകൾ തുറന്ന പ്രദേശങ്ങളിൽ പതിച്ചെന്നും ഐഡിഎഫ് പ്രസ്താവനയിൽ പറഞ്ഞു. ഇസ്രയേലിൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടില്ല. ലെബനനിലുടനീളമുള്ള ഹിസ്ബുള്ളയുടെ കേന്ദ്രങ്ങളിൽ ആക്രമണം ആരംഭിച്ചതായി ഐഡിഎഫ് വക്താവ് പറഞ്ഞു. ഇറാനുമായുള്ള യുദ്ധത്തിനിടെ ഹിസ്ബുള്ള ഇടപെട്ടാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രയേൽ കഴിഞ്ഞ ദിവസങ്ങളിൽ രഹസ്യമായും പരസ്യമായും മുന്നറിയിപ്പ് നൽകിയിരുന്നു. 

അതേസമയം ഖമനെയിയുടെ വധത്തിന് പിന്നാലെ പശ്ചിമേഷ്യയിലാകെ തിരിച്ചടി തുടരുകയാണ് ഇറാൻ. ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ പടിഞ്ഞാറൻ ജറുസലേമിൽ 9 മരണം സംഭവിച്ചു. അതിനിടെ ഇസ്രയേലിൽ അടിയന്തരാവസ്ഥ ഈ മാസം 12 വരെ നീട്ടി. ഗൾഫ് മേഖലയിലും ഇറാൻ ആക്രമണം തുടരുകയാണ്. ബഹ്റൈനിലെ സൽമാൻ തുറമുഖം ആക്രമിച്ചു. പ്രദേശത്ത് വൻ തീപിടിത്തമുണ്ടായി. ഇറാനിലെ എംബസി അടച്ച് യുഎഇ നിലപാട് കടിപ്പിക്കുകയാണ്. അതേസമയം ഇറാനെതിരായ സൈനിക നടപടി നാലാഴ്ച വരെ നീണ്ടേക്കാമെന്ന് ട്രംപ് പ്രതികരിച്ചു. ഇറാൻ വലിയ രാജ്യമായത് രണ്ട് സമയമെടുക്കുമെന്നാണ് ട്രംപ് പറയുന്നത്. യുഎസുമായി കൈകോർക്കാൻ സജ്ജമായി ബ്രിട്ടനും ഫ്രാൻസും ജർമ്മനിയും രംഗത്തെത്തി.