
കൊലപാതകക്കേസില്‍ ജയിലില്‍ കഴിഞ്ഞ സൗദി രാജകുടുംബാംഗത്തിന്‍റെ വധശിക്ഷ നടപ്പാക്കി. സ്വദേശി യുവാവിനെ കൊന്നകേസില്‍ രാജ്യകുടുബാംഗത്തെ വധശിക്ഷക്ക് വിധേയനാക്കിയതായി ആഭ്യന്തരമന്ത്രാലയമാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. അല്‍ അറബിയ പത്രമാണ് വാര്‍ത്ത പുറത്ത് വിട്ടത്
മൂന്ന് വര്‍ഷം മുമ്പ് റിയാദിലെ തുമാമയില്‍ വഴക്കിനിടെ സൗദിപൗരനായ ആദില്‍ ബിന്‍ സുലൈമാന്‍ എന്നയാളെ വെടിവച്ചു കൊന്നകേസിലാണ് രാജകുടുബാഗം പിടിയിലായത്. വിചാരണ വേളയില്‍ പ്രതി അമീര്‍ തുര്‍ക്കി ബിന്‍ സയിദ് ബിന്‍ തുര്‍ക്കി, ബിന്‍ സയിദ് അല്‍ കബീര്‍ കുറ്റം സമ്മതിച്ചതിനെതുടര്‍ന്ന് ജനറല്‍ കോടതി വധശിക്ഷ വിധിച്ചിരുന്നു. ഇത് പിന്നീട് സുപ്രീംകോടതിയും ശരിവച്ചു. പിന്നീട് കൊല്ലപ്പെട്ടയാളുടെ കുടുംബാംഗങ്ങള്‍ മാപ്പ് നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് വധശിക്ഷ നടപ്പാക്കാന്‍ രാജാവ് ഉത്തരവിറങ്ങുകയായിരുന്നു.
നീതിയും സുരക്ഷയും ദൈവ വിധിയും നടപ്പാക്കുന്നതില്‍ സല്‍മാന്‍ രാജാവിന്‍റെ താല്‍പര്യമാണ് ശിക്ഷയെന്ന് ആഭ്യന്തരമന്ത്രാലയം പ്രസ്‍താവനയില്‍ അറിയിച്ചു. പ്രതിയുടെ ഭാഗത്തുനിന്ന് നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും നീതി നടപ്പാക്കാന്‍ മരിച്ചയാളുടെ കുടുബാംഗങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. ഇതെത്തുടര്‍ന്നാണ് സൗദി രാജാവ് ശിക്ഷ നടപ്പാക്കാന്‍ ഉത്തരവിട്ടത്. നിരപരാധികളുടെ രക്തംചീന്തുന്നവര്‍ ആരായാലും അവര്‍ക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ ലഭിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam