
ജിദ്ദ: സൗദിയില്‍ രാത്രി നമസ്കാരങ്ങള്‍ക്കിടയിലെ ഇടവേള വര്‍ധിപ്പിക്കണം എന്ന് ശൂറാ കൗണ്‍സില്‍ അംഗങ്ങളുടെ നിര്‍ദേശം. ചൊവ്വാഴ്ച ചേരുന്ന കൗണ്‍സില്‍ ഈ നിര്‍ദേശം ചര്‍ച്ച ചെയ്യും. വിശ്വാസികളുടെ സൗകര്യം കണക്കിലെടുത്താണ് ഇങ്ങനെയൊരു നിര്‍ദേശം പരിഗണിക്കുന്നത്.
രാത്രി നിര്‍വഹിക്കുന്ന മഗ്‍രിബ്, ഇഷാ നിസ്കാരങ്ങള്‍ക്കിടയില്‍ നിലവില്‍ ഏതാണ്ട് ഒന്നര മണിക്കൂര്‍ ആണ് ഇടവേളയുള്ളത്. പ്രധാന നഗരങ്ങളില്‍ ഇത് രണ്ടു മണിക്കൂറാക്കി വര്‍ധിപ്പിക്കണം എന്നാണ് ശൂറാ കൗണ്‍സില്‍ അംഗങ്ങളുടെ നിര്‍ദേശം. ഇരുപത്തിയഞ്ചോളം കൗണ്‍സില്‍ അംഗങ്ങള്‍ ഒപ്പിട്ട നിര്‍ദേശം ചൊവ്വാഴ്ച ചേരുന്ന ശൂറാ കൌണ്‍സില്‍ ചര്‍ച്ച ചെയ്യും. നിലവില്‍ റമദാന്‍ മാസത്തില്‍ ഇങ്ങനെ രണ്ടു മണിക്കൂര്‍ ഇടവേള അനുവദിച്ചിട്ടുണ്ട്.
റമദാനിലെ ഇടവേള രണ്ടര മണിക്കൂര്‍ ആക്കി വര്‍ധിപ്പിക്കാനും അംഗങ്ങള്‍ നിര്‍ദേശിച്ചു. ഇതേക്കുറിച്ച് വിശദമായി പഠിച്ചതിനു ശേഷമേ കൗണ്‍സില്‍ തീരുമാനം എടുക്കുകയുള്ളൂവെന്നാണ് സൂചന. രണ്ടു നമസ്‍കാരങ്ങള്‍ക്കിടയില്‍ കൂടുതല്‍ സമയം ലഭിക്കുന്നത് വിശ്വാസികള്‍ക്ക് കൂടുതല്‍ സൗകര്യമാകുമെന്ന് നിര്‍ദേശം മുന്നോട്ടു വെച്ചവര്‍ പറയുന്നു. നമസ്കാര സമയത്ത് കടകള്‍ അടയ്ക്കണമെന്ന നിയമം ഉള്ളതിനാല്‍ കൂടുതല്‍ സമയം ലഭിക്കുന്നത് കച്ചവടക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും പ്രയോജനപ്പെടുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam