എസ്ബിഐ ബാങ്ക് ആക്രമണം; എൻജിഒ യൂണിയന്‍റെ പ്രധാന നേതാക്കളെ അറസ്റ്റ് ചെയ്യാതെ പൊലീസ്

By Web TeamFirst Published Jan 11, 2019, 10:45 AM IST
Highlights

എസ്ബിഐ ട്രഷറി ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ എൻജിഒ യൂണിയന്‍റെ പ്രധാന നേതാക്കളെ അറസ്റ്റ് ചെയ്യാതെ പൊലീസ്.  ക്യാബിൻ ആക്രമണം രണ്ട് പേരിൽ ഒതുക്കാൻ ശ്രമം നടക്കുന്നു.

തിരുവനന്തപുരം: ദേശീയ പണിമുടക്കിന്‍റെ രണ്ടാം ദിവസം തിരുവനന്തപുരം സെക്രട്ടേറിയറ്റിന് സമീപത്തെ എസ്ബിഐ ട്രഷറി ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ എൻജിഒ യൂണിയന്‍റെ പ്രധാന നേതാക്കളെ അറസ്റ്റ് ചെയ്യാതെ പൊലീസ്.  ക്യാബിൻ ആക്രമണം രണ്ട് പേരിൽ ഒതുക്കാൻ ശ്രമം നടക്കുന്നു. കേസിലെ മറ്റ് അഞ്ച് പേരെ അറസ്റ്റ് ചെയ്യാതെ കുറ്റപത്രത്തിൽ പേര് പരാമർശിച്ച് റിപ്പോർട്ട് നൽകാനാണ് നീക്കം നടക്കുന്നത്.

പ്രധാന നേതാക്കളെ കേസില്‍ നിന്നും ഒഴിവാക്കാനായി ബാങ്കുമായി ഒത്തു തീർപ്പു ചർച്ചകളും സജീവമാണെന്നാണ് വിവരം. എന്നാല്‍ എൻജിഒ യൂണിയൻ സംസ്ഥാന നേതാക്കളായ സുരേഷ് ബാബുവിനെയും സുരേഷിനെയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറയുന്നത്. അക്രമം നടത്തിയവരില്‍ അനിൽകുമാർ, അജയകുമാർ, ശ്രീവൽസൻ, ബിജുരാജ്, വിനുകുമാർ എന്നിവരെ തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു.

അക്രമിസംഘത്തിൽ രണ്ട് പേരെ കൂടി തിരിച്ചറിയാനുണ്ടെന്നും പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായ രണ്ട് എന്‍ജിഒ യൂണിയൻ പ്രവർത്തകരുടെ ജാമ്യം ഇന്ന് തിരുവനന്തപുരം സെഷൻസ് കോടതി പരിഗണിക്കും. അക്രമണത്തില്‍ ബാങ്കില്‍ ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കമ്പ്യൂട്ടർ, ലാന്‍റ്ഫോൺ, മൊബെൽ ഫോൺ, ടേബിൾ ഗ്ലാസ് എന്നിവ അക്രമികള്‍ നശിപ്പിച്ചിരുന്നു.

എന്‍ജിഒ യൂണിയന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഹരിലാല്‍, എന്‍ജിഒ യൂണിയന്‍ തൈക്കാട് ഏരിയാ സെക്രട്ടറി അശോകന്‍ എന്നീ ജില്ലാ നേതാക്കള്‍ കേസിലെ പ്രതിയാണ്. ഇരുവരും എസ്ബിഐ ഓഫീസില്‍ കയറി ബ്രാഞ്ച് മാനേജരുമായി തര്‍ക്കിക്കുന്നതും ഓഫീസ് സാധനങ്ങള്‍ തകര്‍ക്കുന്നതും ബാങ്കിന്‍റെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

click me!