
ദില്ലി:ദുരൂഹസാഹചര്യത്തില്‍ ജസ്റ്റിസ് ബി.എച്ച്.ലോയ മരണപ്പെട്ടത്തിനെക്കുറിച്ച് പ്രത്യേക അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീംകോടതി. ഇക്കാര്യം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട എല്ലാ ഹര്‍ജികളും സുപ്രീംകോടതി തള്ളി.
ഹര്‍ജികള്‍ തള്ളി കൊണ്ടുള്ള വിധിയില്‍ കേസില്‍ ഹാജരായ വാദിഭാഗം അഭിഭാഷകര്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനമാണ് സുപ്രീംകോടതി ഉന്നയിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചെങ്കിലും ബെഞ്ചില്‍ അംഗമായ ഡി.വൈ.ചന്ദ്രചൂഢാണ് ഈ വിധി എഴുതിയിരിക്കുന്നത്. ജഡ്ജി ലോയ മറ്റു മൂന്ന് ജഡ്ജിമാര്‍ക്കൊപ്പമാണ് നാഗ്പുരിലെ ഗസ്റ്റ് ഹൗസില്‍ താമസിച്ചത്. മരണപ്പെടും മുന്‍പ് ഇവര്‍ ഒരുമിച്ചാണ് യാത്ര ചെയ്തതും നാഗ്പുരില്‍ ഒരു കല്ല്യാണത്തില്‍ പങ്കെടുത്തതും.
ഇക്കാര്യത്തില്‍ ജഡ്ജിമാരെ സംശയനിഴലില്‍ നിര്‍ത്താനുള്ള ഒന്നും തന്നെയില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജഡ്ജിമാര്‍ അന്വേഷണഏജന്‍സികള്‍ക്ക് നല്‍കിയ മൊഴികളില്‍ സംശയകരമായി ഒന്നും തന്നെയില്ല എന്നും അതിനാല്‍ പ്രത്യേക അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
പൊതുതാത്പര്യ ഹര്‍ജികള്‍ വ്യക്തിതാത്പര്യഹര്‍ജികളും, രാഷ്ട്രീയതാത്പര്യങ്ങളും തീര്‍ക്കാനുള്ളതാക്കി മാറ്റുകയാണെന്ന് വിധിയില്‍ സുപ്രീംകോടതി കുറ്റപ്പെടുത്തി. അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ വാദിച്ച പ്രശാന്ത് ഭൂഷണ്‍, ദുഷന്ത് ദാവെ തുടങ്ങിയ അഭിഭാഷകരേയും കോടതി പേരെടുത്ത് പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചിട്ടുണ്ട്.
ലോയയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഇന്നത്തോടെ തീര്‍പ്പാക്കിയെന്നും രാജ്യത്തെ ഒരു കോടതിയിലും ലോയയുടെ മരണവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കരുതെന്നും വിധിന്യായത്തില്‍ സുപ്രീംകോടതി ഉത്തരവിട്ടുണ്ട്.
കോടതി കേസ് പരിഗണിക്കുന്പോള്‍ തന്നെ അഭിഭാഷകര്‍ കോടതിക്ക് പുറത്ത് കോടതിയെ വിമര്‍ശിക്കുന്ന അവസ്ഥയുണ്ടെയെന്നും അഭിഭാഷകര്‍ക്കെതിരെ കോടതീയലക്ഷ്യത്തിന് കേസെടുക്കേണ്ടതാണെങ്കിലും അത് ചെയ്യുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.ഇതൊരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കോടതി വിധിയില്‍ പറയുന്നു. പൊതുതാത്പര്യഹര്‍ജികള്‍ നല്‍കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദേശവും വിധിയോടൊപ്പം കോടതി പുറപ്പെടുവിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam