തിരുവനന്തപുരം: കലാലയങ്ങളില്‍ രക്തസാക്ഷികളെ സൃഷ്ടിക്കുന്നത് എസ് എഫ് ഐ ആണെന്ന് എസ് ഡി പി ഐ തിരുവനന്തപുരം ജില്ലാ കമ്മറ്റി. എസ് ഡി പി ഐയുടെ ഓഫിസുകളിലും പ്രവര്‍ത്തകരുടെ വീടുകളിലും റെയ്ഡ് നടത്തിയാൽ പേടിച്ചോടിപ്പോകുന്നവരല്ല തങ്ങളെന്നും നേതാക്കള്‍ പറഞ്ഞു. മഹാരാജാസ് കോളേജിലെ കൊലപാതകവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കെതിരെയുള്ള പൊലീസ് നടപടികളില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് മാര്‍ച്ചും സംഘടിപ്പിച്ചു.
മഹാരാജാസ് വിദ്യാർത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ എസ്ഡിപിഐ പ്രവര്‍ത്തകരായ മൂന്ന് പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. എസ്‍ഡിപിഐ പ്രവർത്തകരായ നവാസ് , ജെഫ്രി, സൈഫുദ്ദീൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‍തത്.
അതേസമയം അഭിമന്യുവിന്റെ കൊലപാതകത്തിലെ മുഖ്യപ്രതികള്‍ കേരളം വിട്ടെന്ന് സംശയം. ബംഗളൂരു, കുടക്, മൈസൂർ എന്നിവിടങ്ങളിലും പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. അഭിമന്യുവിന്റെ കൊലപാതകത്തിലെ പ്രതിപട്ടികയിലെ ആറുപേര്‍ എറണാകുളം നെട്ടൂർ സ്വദേശികളാണ്.
ഇവർ എത്താനിടയുള്ള സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടക്കുകയാണ്. കസ്റ്റഡിയിലുള്ള സൈഫുദീനിൽ നിന്നാണ് ഇവരുടെ വിവരങ്ങൾ ലഭിച്ചത്. പ്രതികൾക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി. വിമാനത്താവളങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.