ചെന്നൈ: ചെന്നൈ താംബരത്തുനിന്ന് പോർട്ട് ബ്ലെയറിലേക്കുള്ള യാത്രക്കിടെ കാണാതായ വ്യോമസേനയുടെ എഎന്‍ 32 വിമാനത്തിനായുള്ള തെരച്ചിൽ ആറാം ദിവസത്തിലേക്ക് കടന്നു. സമുദ്രത്തിന്റെ അടിത്തട്ടിൽനിന്ന് കേട്ട ചില ശബ്ദങ്ങൾ വിമാനത്തിന്റെ ഏതെങ്കിലും ഭാഗത്തിന്റേതാണോയെന്ന് സ്ഥിരീകരിക്കാനുള്ള ശ്രമം നടക്കുകയാണ്.
നാലോ അഞ്ചോ തവണ മാത്രമാണ് ഇത്തരത്തിൽ നേരിയ ശബ്ദം തെരച്ചിലിനിടെ കേട്ടത്. വിമാനത്തിൽ ഘടിപ്പിച്ചിരുന്ന ഒരു ഉപകരണം, അപകമുണ്ടായാൽ ഒരു മാസം വരെ ഇത്തരത്തിൽ ശബ്ദം ഉണ്ടാക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. വിമാനത്തെക്കുറിച്ച് ചെറിയ ചില സൂചനകൾ കിട്ടിയിട്ടുണ്ടെന്നും ഇത് പരിശോധിച്ചുവരുകയാണെന്നും കേന്ദ്ര പ്രതിരോധ മന്ത്രി മനോഹർ പരീക്കർ ലോക്സഭയെ അറിയിച്ചു.
വിമാനത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് മല്ലികാർജുൻ ഖാർഗെയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വിമാനത്തിൽ മിലിട്ടറി എഞ്ചിനീയറിംഗ് സർവീസസിലെ ഉദ്യോഗസ്ഥരായ രണ്ട് മലയാളികളുമുണ്ട്.