
ദില്ലി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും യുവതികളെയും ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന പരാതിയില്‍ ദില്ലി നഗരത്തിലെ ആശ്രമത്തില്‍ പൊലീസ് റെയ്ഡ്. റെയ്ഡിനെ തുടര്‍ന്ന് ആശ്രമത്തില്‍ നിന്നും ആള്‍ദൈവം മുങ്ങി.
ദില്ലി രോഹിണിയിലെ ആദ്യാത്മിക് വിശ്വ വിദ്യാലയത്തിലാണ് റെയ്ഡ് നടന്നത്. മാതാപിതാക്കള്‍ ദില്ലി ഹൈക്കോടതിയെ സമീപിച്ചതിനെ തുര്‍ന്ന് കോടതിയുടെ ഉത്തരവ് പ്രകാരമാണ് റെയ്ഡ് നടന്നത്. ദില്ലി ഹൈക്കോടതി ചൊവ്വാഴ്ചയാണ് അടിയന്തര പരിശോധനക്ക് ഉത്തരവിട്ടത്. ആശ്രമത്തിലെ കാവല്‍ക്കാരനേയും ഒരു സ്ത്രീയേയും നിരവധി വസ്തുക്കളും റെയ്ഡില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, കുറ്റവാളിയായ ആള്‍ദൈവത്തെയും മറ്റ് തെളിവുകളും പൊലീസിന് കണ്ടെത്താനായില്ല.
ആശ്രമത്തില്‍ നിരവധി യുവതികളെ നിയമവിരുദ്ധമായി പാര്‍പ്പിച്ചിട്ടുണ്ടെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. ഗുര്‍മീത് സിങിന്‍റെ ആശ്രമത്തിന് സമാനമായിട്ടാണ് രോഹിണിയിലെ ആശ്രമത്തിലേയും പ്രവര്‍ത്തനമെന്ന് രക്ഷിതാക്കള്‍ കോടതിയെ അറിയിച്ചു. സംഭവം അതീവ ഗുരുതരമെന്ന് പറഞ്ഞാണ് കോടതി റെയ്ഡിന് ഉത്തരവിട്ടത്.
വീരേന്ദ്ര ദേവ് ദിക്ഷിത് എന്ന പേരിലുള്ളയാളാണ് രോഹിണി ആശ്രമത്തില്‍ ആള്‍ദൈവമായി പ്രവര്‍ത്തിക്കുന്നത്. രാജ്യത്തുടനീളം ഇയാള്‍ക്ക് ആശ്രമങ്ങളും നിരവധി ആരാധകരും ഉണ്ട്. ആത്മീയ പഠനത്തിനായി ആശ്രമത്തില്‍ അവധികാലങ്ങളില്‍ നിരവധി വിദ്യാര്‍ത്ഥിനികളെത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam