തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് എൽഡിഎഫും യുഡിഎഫും.
തിരുവനന്തപുരം: തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് എൽഡിഎഫും യുഡിഎഫും. പുന്നക്കാമുഗൾ കൗൺസിലർ ആർ പി ശിവജി ആയിരിക്കും സിപിഎം സ്ഥാനാർത്ഥി. മത്സരിക്കാതെ മാറി നിൽക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തൽ. മേയർ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് യുഡിഎഫും അറിയിച്ചു. സ്ഥാനാർത്ഥിയെ 24 ന് തീരുമാനിക്കും. 24 ന് കൗൺസിലർമാരുടെ യോഗത്തിലാണ് സ്ഥാനാർഥിയെ തീരുമാനിക്കുക.
അതേ സമയം, നാല് പതിറ്റാണ്ട് നീണ്ട ഇടതുഭരണം അവസാനിപ്പിച്ചാണ് തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അധികാരത്തിലേക്കെത്തുന്നത്. വലിയ ആവേശത്തോടെയാണ് ബിജെപി സംസ്ഥാന അധ്യക്ഷനൊപ്പം അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യാനെത്തിയത്. തലസ്ഥാനത്തെ മേയർ ആരായിരിക്കുമെന്നതിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. പ്രതിപക്ഷത്തിരിക്കുമെന്ന് എൽഡിഎഫും യുഡിഎഫും വ്യക്തമാക്കിയിരുന്നു. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ഘോഷയാത്രയായാണ് ബിജെപി അംഗങ്ങൾ കോര്‍പറേഷനിലേക്ക് എത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷനും കേരളത്തിന്റെ ചുമതലയുള്ള ദേശീയ നേതാവ് പ്രകാശ് ജാവ്ദേക്കറും മറ്റ് പ്രമുഖ നേതാക്കളും. ഭൂരിപക്ഷത്തിന് ഒരു സീറ്റിന്‍റെ കുറവ് കാര്യമാക്കുന്നില്ലെന്നും മേയര്‍ പ്രഖ്യാപനത്തിലെ സസ്പെൻസ് അങ്ങനെ നിലനിൽക്കട്ടെ എന്നും നേതാക്കൾ പറഞ്ഞു.
26നാണ് മേയർ തെരഞ്ഞെടുപ്പ്. അത് വരെ ചർച്ച തുടരും. ആർ ശ്രീലേഖയോ വിവി രാജേഷോ അതോ അപ്രതീക്ഷിത മേയർ വരുമോ എന്നും തീരുമാനമായിട്ടില്ല. അപ്രതീക്ഷിത തിരിച്ചടിയുടെ ആഘാതം ഇടതുമുന്നണിക്ക് ഉണ്ടെങ്കിലും സത്യപ്രതിജ്ഞാ ഹാളിലെ ആവേശക്കാഴ്ചകൾക്കൊന്നും ഒരു കുറവും ഉണ്ടായിരുന്നില്ല. ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് സത്യവാചകം ചൊല്ലി യുഡിഎഫ് നിര. രണ്ട് സ്വതന്ത്ര അംഗങ്ങളുടെ നിലപാടും കോര്‍പറേഷൻ ഭരണത്തിൽ നിര്‍ണ്ണായകമാണ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി മരിച്ച വിഴിഞ്ഞത്ത് ജനുവരി പന്ത്രണ്ടിനാണ് തെരഞ്ഞെടുപ്പ്. മൂന്ന് മുന്നണികൾക്കും ഒരുപോലെ നിര്‍ണ്ണായകമായ ഒരു സീറ്റിൽ 9 സ്ഥാനാര്‍ത്ഥികൾ ഇതുവരെ മാത്രം പത്രിക നൽകിയിട്ടുണ്ട്.
തോൽവിക്ക് കാരണം സംഘടനാ വീഴ്ച
തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവിക്ക് കാരണം സംഘടനാപരമായ വീഴ്ച എന്നാണ് സിപിഎം വിമർശനം. സിപിഎം ജില്ലാ സെക്രട്ടറിയേറ്റിലാണ് വിമർശനം ഉയർന്നത്. ചുമതലപ്പെടുത്തിയവർ ഉത്തരവാദിത്വം നിർവഹിച്ചില്ലെന്നും പല വാർഡുകളും ജയിച്ചെന്ന് പ്രതീതി ഉണ്ടാക്കി പ്രവർത്തനം ഉഴപ്പിയെന്നുമാണ് വിമര്‍ശനം. സ്വന്തം വാർഡ് ഉപേക്ഷിച്ചു മറ്റു വാർഡുകളിൽ പ്രവർത്തനത്തിന് പോയി. സഖ്യകക്ഷികൾക്കുണ്ടായ പരാജയവും തിരിച്ചടിയായി എന്നാണ് വിലയിരുത്തൽ.



