
ദില്ലി: ഹാദിയയെ കാണുക നിയമോപദേശം കിട്ടിയ ശേഷം മാത്രമായിരിക്കുമെന്ന് ഷെഫിന്‍ ജഹാന്‍. അതേസമയം നിലവിലെ സാഹചര്യത്തില്‍ ഹാദിയയ്ക്ക് കത്തെഴുതിയിട്ടുണ്ട്. ഇത് നാളെ ഹാദിയയ്ക്ക് കിട്ടുമെന്നും ഷെഫിന്‍ ജഹാന്‍ പറഞ്ഞു. ക്യാമ്പസില്‍ വെച്ച് ഷെഫിന് ഹാദിയയെ കാണാമെന്ന് കോളേജ് ഡീന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
സേലത്തെ ശിവരാജ് ഹോമിയോ മെഡിക്കൽ കോളജിലാണ് ഹൗസ് സർജൻസി പൂർത്തിയാക്കാനായി 25കാരിയായ ഹാദിയക്ക് സുപ്രീംകോടതി വിധി പ്രകാരം പ്രവേശനം നൽകിയത്. രക്ഷിതാക്കളുടെ കീഴിൽ നിന്ന് മോചിപ്പിച്ചാണ് സുപ്രീംകോടതി ഹാദിയയെ കോളജിലേക്കയച്ചത്. തന്റെ അനുമതിയോടെ ഹാദിയക്ക് ഷെഫിൻ ജഹാന്‍ ഉൾപ്പെടെ ആരെയും കാണാവുന്നതാണെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കി. ക്ലാസിലും ഹോസ്റ്റലിലും വനിതാ പൊലീസ് ഒപ്പം ഉണ്ട്. ഈ സാഹചര്യത്തിൽ ആഗ്രഹിച്ച സ്വാതന്ത്ര്യം എത്രത്തോളം ലഭിക്കും എന്ന ആശങ്കയിൽ തന്നെ ആണ് ഹാദിയ.
ബി.എച്ച്.എം.എസ് കോഴ്സിന്റെ ഭാഗമായുള്ള 11 മാസത്തെ ഇന്റേൺഷിപ്പ് ആണ് ഹാദിയക്ക് കോളജിൽ നിന്ന് പൂർത്തിയാക്കാനുള്ളത്. ഷഫിൻ ജഹാനുമായുള്ള ഹാദിയയുടെ വിവാഹം അംഗീകരിക്കാൻ രക്ഷിതാക്കൾ തയാറായിട്ടില്ല. തീവ്രവാദിയായ ഷെഫിൻ മകളെ സിറിയയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുകയാണെന്നാണ് ഇവർ ആരോപിക്കുന്നത്. പ്രലോഭനത്തിലൂടെ മനംമാറ്റിയാണ് ഹാദിയയുടെ വിവാഹം നടത്തിയതെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു.
രക്ഷിതാക്കളുടെ അപേക്ഷയെ തുടർന്നാണ് ഹൈകോടതി കഴിഞ്ഞ മേയിൽ ഹാദിയയെ അവരുടെ സംരക്ഷണത്തിൽ വിട്ടത്. ഇൗ ഉത്തരവിനെ ചോദ്യം ചെയ്ത് ഷെഫിൻ ജഹാൻ സുപ്രീംകോടതിയിൽ ഹര്‍ജി ഫയൽ ചെയ്യുകയായിരുന്നു. ഹാദിയയെ വളിച്ചുവരുത്തി നേരിൽ കേട്ട സുപ്രീംകോടതി പഠനം തുടരാൻ നിർദേശിക്കുകയായിരുന്നു. തനിക്ക് ഭർത്താവിനെ കാണണമെന്നും സേലത്ത് അതിന് സാധിക്കുമെന്നും ഹാദിയ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam