
ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ നായയോട് ഉപമിച്ച് ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിഖ്. കര്‍ണാടകത്തില്‍ ഒരു നായ ചത്തതിന് പ്രധാനമന്ത്രി നരേന്ദ്രമോദി എന്തിന് പ്രതികരിക്കണമെന്നായിരുന്നു പ്രമോദ് മുത്തലിഖിന്‍റെ പരാമര്‍ശം. ഗൗരി ലങ്കേഷ് വധത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കാത്തത് എന്തെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടായിരുന്നു ശ്രീരാമസേന നേതാവിന്‍റെ പ്രതികരണം.
ബെംഗളൂരുലെ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായാരുന്നു പ്രമോദ് മുത്തലിഖ്. കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത പരശുറാം വാഗ്മേര്‍ ശ്രീരാമസേന പ്രവര്‍ത്തകനല്ലെന്നും പ്രമോദ് മുത്തലിഖ് പറഞ്ഞു. കോണ്‍ഗ്രസ് ഭരണകാലത്ത് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് ചോദ്യം ചെയ്യാത്തവരാണ് ഇപ്പോള്‍ നരേന്ദ്രമോദിയുടെ പ്രതികരണത്തിനായി മുറവിളി കൂട്ടുന്നതെന്നും പ്രമോദ് മുത്തലിഖ് പറഞ്ഞു. പരശുറാം വാഗ്മേറും പ്രമോദ് മുത്തലിഖും ഒപ്പം നില്‍ക്കുന്ന ചിത്രം നേരത്തെ പുറത്ത് വന്നിരുന്നു.
ഗൗരി ലങ്കേഷിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട് കർണാടക പൊലീസ് അറസ്റ്റ് ചെയ്ത പരശുറാം വാഗ്‌മോറെയെക്ക് ശ്രീരാമസേന അടക്കമുള്ള ഹിന്ദു സംഘടനകളുമായി ബന്ധമുണ്ടെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. ശ്രീരാമസേനയുടെ തലവന്‍ പ്രമോദ് മുത്തലിഖും വാഗ്‌മോറെയും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം പുറത്ത് വന്നതോടെയാണ് ഇക്കാര്യം വ്യക്തമായത്. വര്‍ഷങ്ങള്‍ക്ക് മുമ്പെടുത്ത ചിത്രം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്. എന്നാൽ തനിക്ക് വാഗ്‌മോറുമായി ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ പ്രമോദ് മുത്തലിഖ് തള്ളി.
ഹിന്ദു മതവും സംസ്‌കാരം സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കുന്ന ആളായ തനിക്കൊപ്പം പലരും ഫോട്ടോ എടുക്കാറുണ്ട്. അവരെയൊന്നും താന്‍ അറിയണമെന്നില്ലെന്ന് മുത്തലിഖ് പറഞ്ഞു. വാഗ്‌മോറെയും അത്തരത്തില്‍ ഒരാള്‍ മാത്രമാണ്. തന്നോടൊപ്പം നിന്ന് ഫോട്ടോ എടുത്തത് കൊണ്ടുമാത്രം അയാളെ താന്‍ അറിയണമെന്നില്ലെന്നും മുത്തലിഖ് പറഞ്ഞു. ഇതേസമയം, 2012ല്‍ സിന്ദഗിയിലെ തഹസില്‍ദാര്‍ ഓഫീസിന് മുന്നില്‍ പാക്കിസ്ഥാന്‍ പതാക ഉയര്‍ത്തിയ കേസില്‍ വാഗ്‌മോറയെ അറസ്‌റ്റ് ചെയ്തിരുന്നു. ശ്രീരാമസേന പ്രവര്‍ത്തകന്‍ എന്നായിരുന്നു ഇയാള്‍ അന്ന് അവകാശപ്പെട്ടത്. മഹാരാഷ്ട്രയില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam