
കാസര്‍ഗോഡ്: ബിഷപ്പിനെതിരെ കന്യാസ്ത്രീകളുടെ സമരത്തിൽ പങ്കെടുത്തതിന് മാനന്തവാടി രൂപതയുടെ നടപടി നേരിട്ട സിസ്റ്റർ ലൂസിക്ക് ഉറച്ച പിന്തുണയുമായി കുടുംബം. എന്നന്നേക്കുമായി ഇല്ലാതാക്കാനുള്ള നീക്കമാണ് നടപടിയെന്നും ഇത്തരം നീക്കങ്ങളെ അവസാനം വരെ എതിർക്കുമെന്നും കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
നടപടികളറിയിച്ച് വീട്ടിലെത്താനിരുന്ന സഭാ പ്രതിനിധികളോട് ഇക്കാര്യത്തിന് വീട്ടിലേക്ക് വരേണ്ടതില്ലെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കുടുംബം. കാസർഗോട് ബെഡൂർ ഇടവകയിൽപ്പെട്ട ഉൾനാടൻ ഗ്രാമത്തിലാണ് സിസ്റ്റർ ലൂസിയുടെ കുടുംബം. ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരവും, അതിൽ കന്യാസ്ത്രീകൾക്ക് പിന്തുണയുമായി മകൾ സമരത്തിൽ പങ്കെടുത്തതും പ്രായമായ അമ്മയടക്കം അതാത് സമയത്ത് അറിയുന്നുണ്ട്.
നടപടിയെക്കുറിച്ച് അറിയിക്കാനും കൂടുതൽ നടപടികൾ ചർച്ച ചെയ്യാനും മാനന്തവാടിയിലെ മഠത്തിൽ നിന്നും എത്താനിരുന്ന മദർ സുപ്പീരിയറടക്കമുള്ളവർ കുടുംബത്തിന്റെ പ്രതിഷേധച്ചൂടറിഞ്ഞിട്ടുണ്ട്. സഭാവസ്ത്രമൂരിക്കുന്നതടക്കമുള്ള കടുത്ത നടപടികളുണ്ടാകുമെന്ന് മുൻകൂട്ടി കാണുമ്പോഴും ശക്തമായ പിന്തുണയാണ് കുടുംബം നല്‍കുന്നത്. അധ്യാപക ജോലിയും വിരമിക്കൽ ഘട്ടത്തിലെത്തി നിൽക്കെ പുറത്താക്കാനുള്ള നടപടികളുണ്ടായാൽ നിയമനടപടികൾക്കും കുടംബം ആലോചിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam