
ചെങ്ങന്നൂര്‍: സഹോദരിമാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച പെണ്‍വാണിഭ സംഘം അറസ്റ്റിലായി. പന്തളം പറന്തല്‍ സ്വദേശി ബീന(30), വെണ്‍മണി സ്വദേശിയായ ബിനു(35) എന്നിവരാണ് അറസ്റ്റിലായത്. ഡി.വൈ.എസ്.പി: കെ.ആര്‍.ശിവസുതന്‍പിള്ളയ്ക്കു ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ ജില്ലാ ആശുപത്രി ജംങ്ഷനിലെ ലോഡ്ജില്‍ നിന്നാണ് ഇവര്‍ പിടിയിലായത്.
ലോഡ്ജിനോടൊപ്പമുള്ള ഹോട്ടലില്‍ ഇടപാടുകാരെ കാത്തിരിക്കുകയായിരുന്ന ഒരു പുരുഷനും രണ്ടു സ്ത്രീകളും പോലീസിനെ കണ്ടതോടെ രക്ഷപ്പെട്ടു. മൊബൈല്‍ഫോണിലൂടെ ബന്ധപ്പെടുന്നവരെ ഇതേ ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയ ശേഷം തുക പറഞ്ഞുറപ്പിച്ച് ഇടപാട് നടത്തുന്നതാണ് സംഘത്തിന്‍റെ രീതിയെന്ന പോലീസ് പറഞ്ഞു. ആശുപത്രി ജങ്ഷനിലെ ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യസംഘം പ്രവര്‍ത്തിക്കുന്നതായി മുമ്പു തന്നെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
സമ്പന്ന കുടുംബത്തിലെ യുവതികളെന്നു തോന്നിക്കുന്നതരത്തില്‍ ഇരുചക്ര വാഹനത്തില്‍ എത്തുന്ന യുവതികള്‍ ഇടപാടുകാരില്‍ നിന്നും രണ്ടായിരം മുതല്‍ പതിനായിരം രൂപ വരെ വാങ്ങിയിരുന്നതായും ഫോണില്‍ വിളിക്കുന്നവരോട് ലോഡ്ജിനോടൊപ്പമുള്ള ഹോട്ടലില്‍ കാത്തിരിക്കാന്‍ നിര്‍ദേശിക്കുകയുമാണ് ചെയ്യുന്നത്.
സ്ഥിരമായി ഹോട്ടലില്‍ എത്തുന്നതില്‍ സംശയം ഉണ്ടാകാതിരിക്കാനായി ചിലപ്പോള്‍ സ്‌കൂട്ടറില്‍ കുട്ടിയുമൊത്ത് എത്തുന്ന യുവതികള്‍ ലോഡ്ജു മുറിയിലേക്ക് പോകുന്നതിനു മുമ്പ് കുട്ടിയെ സംഘത്തിലെ തന്നെ ഹോട്ടലില്‍ കാത്തിരിക്കുന്ന മറ്റുള്ളവരെ ഏല്‍പിക്കും. സ്ഥിരമായി വാടകവീടുകള്‍ മാറി മാറി താമസിക്കുന്ന യുവതികളും കുട്ടിയും മാതാവും അടുത്ത കാലം വരെ മുളക്കുഴ അരീക്കരയിലാണ് താമസിച്ചിരുന്നത്.
വിവാഹിതകളായ സഹോദരിമാരുടെ ഭര്‍ത്താക്കന്‍മാര്‍ ഇവരോടൊപ്പമല്ല താമസിക്കുന്നത്. അരീക്കരയിലെ വീട്ടില്‍ രാത്രികാലത്തും ഇടപാടുകാരെത്തി തുടങ്ങിയതോടെ നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇവര്‍ വീടു മാറിയത്. ഇവരുടെ സംഘത്തില്‍ വീട്ടമ്മമാര്‍, കോളജ് വിദ്യാര്‍ഥിനികള്‍ എന്നിവര്‍ ഉള്‍പ്പെട്ടതായും മൊബൈല്‍ഫോണില്‍ നിന്നും ലഭിച്ച വിവരങ്ങളനുസരിച്ച് സംഘാംഗങ്ങളെക്കുറിച്ച് അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.
രാത്രിസമയത്തെക്കാള്‍ കൂടുതല്‍ പകല്‍ നേരത്താണ് ഇവര്‍ ലോഡ്ജ്മുറിയിലെത്തുന്നത്. റെയ്ഡില്‍ പിടിയിലായതോടെ ലോഡ്ജ് നടത്തിപ്പുകാരനെയും മാനേജരെയും പോലീസ് പ്രതികളാക്കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam