വാക്കുതർക്കത്തിനൊടുവിൽ അമ്മയെ മകൻ ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച്‌ തലക്കടിച്ച്‌ കൊന്നു

By Web TeamFirst Published Feb 21, 2019, 8:26 PM IST
Highlights

രാംവതിയുടെ മൂത്ത മകന്‍ യോഗേഷ് കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മനോജിനെതിരെ കേസെടുത്തിട്ടുണ്ട്. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. 

ദില്ലി: വാക്കുതർക്കത്തിനൊടുവിൽ അമ്മയെ മകന്‍ ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച്‌ തലക്കടിച്ച്‌ കൊന്നു. ബിരുദ വിദ്യാര്‍ത്ഥിയായ മനോജ് കുമാര്‍ (21)ആണ് അമ്മ രാംവതിയെ(55)  കൊലപ്പെടുത്തിയത്. ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ആനന്ദ് വിഹാറിലാണ് ദാരുണമായ സംഭവം.

ബുധനാഴ്ച്ച രാവിലെ 6 മണിയോടെയാണ് സംഭവം നടന്നത്. അന്നേ ദിവസം മനോജ് അമ്മയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിനിടെയാണ് കൊലപാതകമെന്നാണ് പൊലീസിന്റെ നിഗമനം. ശബ്ദം കേട്ടെത്തിയ അയല്‍വാസികള്‍, അടിയേറ്റ് നിലത്ത് ചോരയില്‍ കുളിച്ച്‌ കിടക്കുന്ന രാംവതിയെ ആണ് കണ്ടത്. കൃത്യം നടത്തിയ ശേഷം പിന്‍ വാതില്‍ തുറന്ന് മനോജ് ഓടിപ്പോയതായി അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞു. ഇവര്‍ വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സംഭവ സ്ഥലത്തെത്തിയത്. 

രാംവതിയുടെ മൂത്ത മകന്‍ യോഗേഷ് കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മനോജിനെതിരെ കേസെടുത്തിട്ടുണ്ട്. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.  രാംവതിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനയച്ചു. ദില്ലി യൂണിവേഴ്സിറ്റിയിലെ ഓപ്പണ്‍ സ്‌കൂളില്‍ ബിരുദ വിദ്യാര്‍ത്ഥിയാണ് മനോജ് കുമാര്‍.

click me!