കാലിക്കറ്റ് സർവകലാശാല സിലബസ്: വേടന്റെയും ​ഗൗരിലക്ഷ്മിയുടെയും പാട്ടുകൾ ഒഴിവാക്കണം; വിദ​ഗ്ധസമിതി ശുപാർശ

Published : Jul 16, 2025, 03:43 PM IST
vedan and gauri songs

Synopsis

പാട്ടുകൾ തമ്മിലുള്ള താരതമ്യ പഠനം മലയാളം വിദ്യാർത്ഥികൾക്ക് അപ്രാപ്യമാണെന്നാണ് വിദഗ്ധ സമിതിയുടെ കണ്ടെത്തൽ.

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ബിഎ മലയാളം സിലബസിൽ നിന്നും വേടന്‍റെയും ഗൗരി ലക്ഷ്മിയുടെയും പാട്ടുകൾ ഒഴിവാക്കണമെന്ന് വിസി നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശ. പാട്ടുകൾ തമ്മിലുള്ള താരതമ്യ പഠനം മലയാളം വിദ്യാർത്ഥികൾക്ക് അപ്രാപ്യമാണെന്നാണ് വിദഗ്ധ സമിതിയുടെ കണ്ടെത്തൽ.

കാലിക്കറ്റ് സർവകലാശാല മലയാളം പാഠ്യപദ്ധതിയിൽ മൂന്നാം സെമസ്റ്ററിലാണ് ഹിരണ്‍ ദാസ് മുരളി എന്ന വേടന്‍റെ റാപ് സോങ് ഉൾപ്പെടുത്തിയിരുന്നത്. അമേരിക്കൻ റാപ് സംഗീതവും മലയാളം റാപ് സംഗീതവും തമ്മിലുള്ള താരതമ്യ പഠനം ലക്ഷ്യമിട്ടുളള പാഠഭാഗത്തില്‍ മൈക്കല്‍ ജാക്സന്‍റെ ദേ ഡോണ്ട് കെയര്‍ എബൗട്ട് അസ് എന്ന ഗാനത്തെയും വേടന്‍റെ 'ഭൂമി ഞാൻ വാഴുന്നിടം എന്ന ഗാനത്തെയും താരതമ്യം ചെയ്യുന്നതായിരുന്നു ഉളളടക്കം.

ഇതിനെതിരെ ബിജെപി അനുകൂല സിൻഡിക്കേറ്റ് അംഗം എകെ അനുരാജ് നല്‍കിയ പരാതിയില്‍ ഗവര്‍ണര്‍ വൈസ് ചാന്‍സലറില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു. താന്‍ ലഹരി ഉപയോഗിക്കുന്ന വ്യക്തിയെന്ന് സ്വയം വെളിപ്പെടുത്തിയ വേടന്‍റെ സംഗീതത്തെക്കുറിച്ചുളള ഭാഗങ്ങള്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നായിരുന്നു പരാതി. ഇതോടൊപ്പം, കുചേലവൃത്തം കഥകളിയിലെ അജിത ഹരേ മാധവ എന്ന പദം ഗൗരി ലക്ഷ്മിയുടെ ആലാപനവുമായി താരതമ്യപ്പെടുത്താനുളള പാഠഭാഗവും ഒഴിവാക്കണമെന്ന് പരാതിയില്‍ ഉണ്ടായിരുന്നു.

തുടര്‍ന്നാണ് പാഠഭാഗങ്ങള്‍ പരിശോധിക്കാന്‍ ഡോ എംഎം ബഷീര്‍ ഉള്‍പ്പെടുന്ന വിദഗ്ധ സമിതിയെ വൈസ് ചാൻസലർ നിയോഗിച്ചത്. റാപ് സോങുകൾ തമ്മിലുള്ള സംഗീതപരമായ താരതമ്യം മലയാളം വിഭാഗം വിദ്യാർത്ഥികൾക്ക് അപ്രാപ്യമെന്ന് വിദഗ്ധ സമിതി കണ്ടെത്തി. സംഗീതം പഠിക്കാത്ത മലയാളം വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് കഥകളി സംഗീതവും ശാസ്ത്രീയ സംഗീതവും തമ്മിലുള്ള താരതമ്യമുള്‍പ്പെടെ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിദഗ്ധ സമിതി നല്‍കിയ റിപ്പോര്‍ട്ട്. ഇതിനു പകരം അനുയോജ്യമായ മറ്റു പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്താവുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദഗ്ധ സമിതി റിപ്പോർട്ട് വൈസ് ചാൻസർ ബോർഡ് ഓഫ് സ്റ്റഡീസിന് കൈമാറും. തുടര്‍ന്നായിരിക്കും പരാതിക്ക് ആധാരമായ പാഠഭാഗങ്ങള്‍ നീക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ളയില്‍ ഇഡി അന്വേഷണത്തിനുള്ള നടപടികള്‍ തുടങ്ങി, ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ഇഡി ഡയറക്ടറേറ്റിന് കത്തയച്ചു
നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അന്തരിച്ചു; 48 വർഷം നീണ്ട സിനിമാ ജീവിതത്തിന് വിട