
നെഞ്ചുപൊട്ടുന്ന വിധിയാണ് സുപ്രീം കോടതിയില്‍ നിന്നുണ്ടായതെന്ന് സൗമ്യയുടെ അമ്മ സുമതി. സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീം കോടതി വിധിയോട് പാലക്കാട്ടെ വീട്ടില്‍ വെച്ച് പ്രതികരിക്കുകയായിരുന്നു അമ്മ. കേസില്‍ നീതി കിട്ടിയില്ലെന്ന് പറഞ്ഞ സമുതി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവും ഉന്നയിച്ചു. സര്‍ക്കാറിന്റെ വീഴ്ചയാണ് ഇങ്ങനൊരു വിധി വരാന്‍ കാരണം. വാദിക്കാനറിയാത്ത അഭിഭാഷകരെ വെച്ചാണ് സര്‍ക്കാര്‍ വിധി ഇങ്ങനെയാക്കിയത്. വക്കീലിനെ മാറ്റിയത് താന്‍ അറിഞ്ഞില്ല. തന്റെ മകളുടെ തൊലിയാണ് ഗോവിന്ദച്ചാമിയുടെ നഖത്തില്‍ നിന്ന് കിട്ടിയത്. ശരീരത്തില്‍ നിന്ന് അയാളുടെ മുടിയും കണ്ടെടുത്തു. ഇത്രയും തെളിവുണ്ടായിട്ടും കോടതി എന്തുകൊണ്ടാണ് പ്രതിയുടെ വധശിക്ഷ റദ്ദാക്കിയതെന്ന് അറിയില്ലെന്ന് സുമതി പറഞ്ഞു.
സൗമ്യ കൊല്ലപ്പെട്ട 2011 മുതല്‍ ഇനി മറ്റൊരു സൗമ്യ ഉണ്ടാവരുതേ എന്നായിരുന്നു തന്റെ പ്രാര്‍ത്ഥന. ഇപ്പോള്‍ സൗമ്യമാരുട എണ്ണം വര്‍ദ്ധിച്ചുവരുന്നേയുള്ളു. ഗോവിന്ദച്ചാമിക്ക് തൂക്കുകയര്‍ ഇല്ലാതായതോടെ ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുയേയുള്ളൂവെന്ന് സുമതി കണ്ണീരോടെ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam