
പാരിസ്: ഫുട്ബോള്‍ ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ആരാധകരെ ആവേശത്തിലാക്കി സ്പാനിഷ് പട ത്രസിപ്പിക്കുന്ന ജയം പിടിച്ചെടുത്തു. എന്നാല്‍ ഈ ലോകകപ്പിലെ ഏറ്റവും മികച്ച ടീം എന്ന വാഴ്ത്തലുകള്ക്കിടെ അവസാന സന്നാഹ മത്സരത്തിൽ ഫ്രാന്‍സിന് നിരാശാജനകമായ സമനില.
ലോകകപ്പില്‍ ഏവരും കരുതിയിരിക്കുകയെന്ന സന്ദേശം നല്‍കുകയായിരുന്നു സ്പെയിൻ. ആന്ദ്രെ ഇനിയെസ്റ്റയും റാമോസും ഇസ്കോയുമെല്ലാം നിറഞ്ഞുകളിച്ചപ്പോള് ഏകപക്ഷീയമായ ഒരു ഗോളിനാണ് ടുണീഷ്യയെ പരാജയപ്പെടുത്തിയത്. 84-ാം മിനിറ്റിൽ ഇയാഗോ അസ്പാസ് നേടിയ ഗോളാണ് സ്പാനിഷ് പടയ്ക്ക് വിജയമൊരുക്കിയത്. ഒരു ഗോള്‍ വിജയമാണെങ്കിലും അത് സ്പാനിഷ് പടയ്ക്ക് നല്കുന്ന ആത്മവിശ്വാസം ചെറുതല്ല.
അതേസമയം, ഫ്രാന്‍സ് ആരാധകരെ നിരാശരാക്കുകയായിരുന്നു. ഈ ലോകകപ്പില്‍ അത്ഭുതം കാട്ടാന്‍ ശേഷിയുള്ള ടീമെന്ന വിശേഷണവുമായി കളത്തിലിറങ്ങിയ ഫ്രഞ്ച് പോരാളികളെ യുഎസ്എ അക്ഷരാര്‍ഥത്തില്‍ തളയ്ക്കുകയായിരുന്നു. ഒരോ ഗോൾ വീതം നേടിയാണ് ഫ്രാൻസും യുഎസും സമനിലയില്‍ പിരിഞ്ഞത്.
44ാം മിനിട്ടില്‍ ഗ്രീനാണ് അമേരിക്കയുടെ ഗോള്‍ നേടിയത്. 78ാം മിനിട്ടില്‍ എംബാപെ തിരിച്ചടിച്ചതോടെയാണ് നാണക്കേടില്‍ നിന്ന് ഫ്രാന്‍സ് കരകയറിയത്. ജൂണ്‍ 14 ന് ആരംഭിക്കുന്ന ലോകകപ്പില്‍ 15ാം തിയതി സ്പെയിൻ പോർച്ചുഗലിനെ നേരിടും. ജൂൺ 16ന് ഓസ്ട്രേലിയക്കെതിരെയാണ് ഫ്രാന്‍സിന്റെ ആദ്യ പോരാട്ടം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam