അക്രമത്തില്‍ 13 വയസുകാരന്‍ മരിച്ചു; കശ്‌മീരില്‍ വീണ്ടും സംഘര്‍ഷം

By Web DeskFirst Published Oct 8, 2016, 6:46 AM IST
Highlights

ജമ്മുകശ്മീരിലെ ശ്രീനഗറിലെ ഈദ്ഗാഹ് ഇന്നലെ സുരക്ഷാ സേനകള്‍ക്കു നേരെ കല്ലെറിഞ്ഞ ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ ടിയര്‍ഗ്യാസ് ഷെല്ലുകള്‍ പ്രയോഗിച്ചിരുന്നു. ഏറ്റുമുട്ടലില്‍ പരിക്കേറ്റ പന്ത്രണ്ടു വയസ്സുകാരനായ ജുനൈദ് ആഹമ്മദാണ് ഇന്ന് പുലര്‍ച്ചെ ശ്രീനഗറിലെ എസ്‌ കെ ഐ എം എസ് ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ മാസം ഇതേ ഈദ്ഗാഹില്‍ നടന്ന ഒരു ഏറ്റുമുട്ടല്‍ ഏഷ്യാനെറ്റ് ന്യൂസ് പകര്‍ത്തിയിരുന്നു. ഈദിനു ശേഷം സ്ഥിതി ശാന്തമായെങ്കിലും ജുനൈദിന്റെ മരണത്തോടെ ഇവിടെ സംഘര്‍ഷം വീണ്ടും തുടങ്ങിയിരിക്കുകയാണ്. ശ്രീനഗറിലെ ഏഴു മേഖലകളില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. ബുര്‍ഹാന്‍ വാണിയുടെ വധത്തെ തുടര്‍ന്ന് കശ്മീരില്‍ തുടങ്ങിയ പ്രതിഷേധം ഇന്ന് 91 ആം ദിനത്തിലേക്ക് കടന്നു.

നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ പ്രകോപനം തുടരുകയാണ്. പൂഞ്ചിലെ മന്തറില്‍ പാക് സേന രാവിലെ മോര്‍ട്ടാറുകള്‍ ഉപയോഗിച്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ ആക്രമിച്ചു. പാക് പ്രകോപനത്തില്‍ ഒരു കരസേന ജവാന് പരിക്കേറ്റു.

അതിര്‍ത്തിയിലെ സാഹചര്യം ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് നേരിട്ടെത്തി വിലയിരുത്തി. രാജസ്ഥാനിലെ ബിഎസ്എഫ് ക്യാമ്പുകളിലെത്തിയ രാജ്‌നാഥ് സിംഗ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. നവമി, ദശറ ആഘോഷസമയത്ത് ജാഗ്രത പാലിക്കാന്‍ എല്ലാം സംസ്ഥാനങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനിടെ പാകിസ്ഥാന്‍ രാജ്യാന്തരതലത്തില്‍ ഒറ്റപ്പെട്ടതിനു കാരണം നവാസ് ഷെരീഫിന്റ നിലപാടുകളാണെന്ന് പാകിസ്ഥാന്‍ പാര്‍ലമെന്റില്‍ പ്രധാന പ്രതിപക്ഷമായ പീപ്പിള്‍സ് പാര്‍ട്ടി ആരോപിച്ചു. നരേന്ദ്രമോദി പാകിസ്ഥാനിലേക്ക് ഭീകരവാദം കയറ്റി അയക്കുന്നു എന്ന് മുന്‍ ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക് ആരോപിച്ചു. ഇന്ത്യയുടെ മിന്നലാക്രമണത്തെക്കുറിച്ച് മുന്നറിയിപ്പു നല്കുന്നതില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ തലവന്‍ റിസ്വാന്‍ അക്തറിനെ മാറ്റുമെന്നാണ് പാക് മാധ്യമങ്ങള്‍ നല്കുന്ന സൂചന.

srinagar tense as 13 year old dies after protests

click me!