കൊളീജിയം ശുപാര്‍ശ സര്‍ക്കാറിന് റദ്ദാക്കാമെന്ന് ചീഫ് ജസ്റ്റിസ്; പ്രതിഷേധവുമായി അഭിഭാഷകരും ജഡ്ജിമാരും

By Web DeskFirst Published Apr 26, 2018, 3:50 PM IST
Highlights
  • കൊളീജിയം ശുപാര്‍ശ തള്ളിയ കേന്ദ്ര സര്‍ക്കാറിനെതിരെ അഭിഭാഷകര്‍ രംഗത്തെത്തി.
  • ബാര്‍ അസോസിയേഷനില്‍ സര്‍ക്കാറിനെതിരായ പ്രമേയം പാസാക്കാന്‍ അഭിഭാഷകര്‍ ഇപ്പോള്‍ സുപ്രീം കോടതിയില്‍ ഒപ്പ് ശേഖരണം നടത്തുന്നു

ദില്ലി: സുപ്രീം കോടതി ജ‍ഡ്ജിയായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ഇന്ദു മല്‍ഹോത്രയുടെ നിയമനം റദ്ദാക്കാനാവില്ലെന്ന് സുപ്രീം കോടതി വിധിച്ചു. കൊളിജിയം ശുപാര്‍ശ ചെയ്ത രണ്ട് പേരില്‍ ഒരാളെ മാത്രം സര്‍ക്കാര്‍ നിയമിച്ചതിനാല്‍ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്സിങാണ് ഹര്‍ജി നല്‍കിയത്. എന്നാല്‍ കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ മടക്കിയതില്‍ തെറ്റില്ലെന്ന് ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അറിയിച്ചു.

അതേസമയം കൊളീജിയം ശുപാര്‍ശ തള്ളിയ കേന്ദ്ര സര്‍ക്കാറിനെതിരെ അഭിഭാഷകര്‍ രംഗത്തെത്തി. ബാര്‍ അസോസിയേഷനില്‍ സര്‍ക്കാറിനെതിരായ പ്രമേയം പാസാക്കാന്‍ അഭിഭാഷകര്‍ ഇപ്പോള്‍ സുപ്രീം കോടതിയില്‍ ഒപ്പ് ശേഖരണം നടത്തുകയാണ്. ജഡ്ജിമാരായി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയെയും മലയാളിയായ ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിനെയുമാണ് കൊളീജിയം നിര്‍ദ്ദേശിച്ചത്. ഇതില്‍ ഇന്ദു മല്‍ഹോത്രയെ മാത്രം ജ‍ഡ്ജിയാക്കി നിയമിച്ച് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കുകയായിരുന്നു. 

കെ.എം ജോസഫിനെക്കാള്‍ യോഗ്യരായവരെ പരിഗണിച്ചില്ലെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ പരാതി. സീനിയോരിറ്റി അനുസരിച്ച് 42-ാം സ്ഥാനമാണ് കെ.എം ജോസഫിനുള്ളത്. 11 ഹൈക്കോടതി ചീഫ് ജസ്റ്റിനുമാരെങ്കിലും അതിന് മുന്നിലുണ്ടെന്നും കേന്ദ്ര നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദ്, സുപ്രീം കോടതി ചീഫ് ജസ്റ്റിനെഴുതിയ കത്തില്‍ പറയുന്നു. ഇതൊടൊപ്പം സുപ്രീം കോടതിയില്‍ കേരളത്തിന് അമിത പ്രാതിനിധ്യം നല്‍കേണ്ടതില്ലെന്നും ഇപ്പോള്‍ തന്നെ കേരളത്തില്‍ നിന്നുള്ള ജഡ്ജിമാര്‍ നിരവധി ഹൈക്കോടതികളിലും സുപ്രീം കോടതിയിലും ഉണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഫയല്‍ സുപ്രീം കോടതിയിലേക്ക് മടക്കി അയച്ചത്. 

 

click me!