
തൃശ്ശൂർ: ഗണഗീതം ചൊല്ലിയത് ആഘോഷത്തിന്റെ ഭാഗമായിട്ടാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കുട്ടികൾക്ക് അപ്പോൾ തോന്നിയത് ചെയ്തെന്ന് പറഞ്ഞ സുരേഷ് ഗോപി സംഗീതം ആസ്വദിക്കാനുള്ളതാണെന്നും കൂട്ടിച്ചേർത്തു. നിഷ്കളങ്കമായി ചൊല്ലിയതാണ്. തീവ്രവാദ ഗാനം ഒന്നുമല്ലല്ലോ ചൊല്ലിയത്. സംഗീതത്തിന് ജാതിയില്ല, മതമില്ല, ഭാഷയില്ല, ഒരു പിണ്ണാക്കുമില്ല. സംഗീതം ആസ്വദിക്കാൻ ഉള്ളതാണ്. അങ്ങനെയുള്ള സംഗീതത്തിന് നിങ്ങൾ അവാർഡും കൊടുക്കുന്നില്ലേയെന്നും സുരേഷ് ഗോപി ചോദിച്ചു. കേരളത്തിന് ലഭിച്ച മൂന്നാം വന്ദേഭാരത് ട്രെയിനിൽ കുട്ടികൾ ഗണഗീതം പാടിയ സംഭവം വിവാദമായ സാഹചര്യത്തിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം.
വിവാദം ആകാനുള്ള കാര്യങ്ങൾ വേറെയുണ്ട്. തൃശ്ശൂരിലെ മോഡേൺ നഗർ, പാടൂകാട് നഗർ എന്നിവിടങ്ങളിൽ പ്രശ്നം ഗുരുതരമാണ്. അപകടകരമായ കാര്യങ്ങളാണ് അവിടെ നടക്കുന്നത്. വന്ദേ ഭാരതത്തിന്റെ വരവ് വലിയ ആഘോഷമാണ്. പ്രധാനമന്ത്രി, റെയിൽവേ മന്ത്രി കേന്ദ്രസർക്കാർ എന്നിവരുടെ നേതൃത്വത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നു. ട്രാക്കുകളുടെ അപര്യാപ്തത കൊണ്ട് ആണ് കൂടുതൽ ട്രെയിനുകൾ സാധ്യമാകാത്തതെന്നും സുരേഷ് ഗോപി പറഞ്ഞു.
എറണാകുളം ബെംഗളൂരു വന്ദേഭാരതിന്‍റെ ആദ്യയാത്രയില്‍ വിദ്യാര്‍ഥികള്‍ ആര്‍ എസ് എസ് ഗണഗീതം പാടിയതിലാണ് വന്‍ വിവാദം ഉടലെടുത്തിരിക്കുന്നത്. റെയില്‍വേയെ സംഘപരിവാര്‍ രാഷ്ട്രീയ പ്രചാരണത്തിനുള്ള വേദിയാക്കുകയാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. വിദ്യാര്‍ഥികള്‍ അവര്‍ക്കിഷ്ടമുള്ള ദേശഭക്തിഗാനം പാടിയാല്‍ എന്താണ് കുഴപ്പമെന്നായിരുന്നു ബിജെപിയുടെ ചോദ്യം. എക്സില്‍ നിന്ന് പിന്‍വലിച്ച ഗണഗീത വീഡിയോ പ്രതിഷേധങ്ങള്‍ക്കിടയിലും ദക്ഷിണ റെയില്‍വേ വീണ്ടും പോസ്റ്റ് ചെയ്തു. അതും ഇംഗ്ലീഷ് പരിവര്‍ത്തനത്തോടെ.
എളമക്കര സരസ്വതി വിദ്യാനികേതിലെ കുട്ടികളാണ് അധ്യാപകര്‍ക്കൊപ്പം വന്ദേഭാരതില ആര്‍ എസ് എസ് ഗണഗീതം ആലപിച്ചത്. ഇതിന്‍റെ വീഡിയോ ദക്ഷണി റെയില്‍വേ രാവിലെ എക്സില്‍ പങ്കുവച്ചതോടെയാണ് പല കോണില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നത്. ആര്‍ എസ് എസ് ഗണഗീതം വിദ്യാര്‍ഥികളെകൊണ്ട് പാടിപ്പിച്ച റെയില്‍വേയുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എക്സില്‍ കുറിച്ചു. ആര്‍എസ്എസ് ഗണഗീതം സര്‍ക്കാര്‍ പരിപാടിയുടെ ഭാഗമാക്കിയത് ഭരണഘടനാ തത്വങ്ങളുടെ ലംഘനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam