
തിരുവനന്തപുരം: തീര്‍പ്പാക്കാത്ത ലക്ഷകണക്കിന് ഭൂരേഖകള്‍ കെട്ടികിടക്കുമ്പോഴും സംസ്ഥാനത്ത് 5 വര്‍ഷമായി സര്‍വ്വേയര്‍ തസ്തികയില്‍ നിയമനം നടന്നിട്ടില്ല. സര്‍വേയര്‍ ഗ്രേഡ് 2 തസ്തികയില്‍ 203 ഒഴിവുകള്‍ പിഎസ്‌സിയെ അറിയിച്ചെങ്കിലും അന്തിമ റാങ്ക് പട്ടിക ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല
സംസ്ഥാനത്ത് 1652 സര്‍വ്വേയര്‍മാരാണ് നിലവിലുളളത്. ഇവരില്‍ പകുതിയോളം പേരെ ദേശീയപാതകള്‍ക്കായും മറ്റുമുളള സ്ഥലം ഏറ്റെടുക്കല്‍, പട്ടയവിതരണം തുടങ്ങിയ ജോലികള്‍ക്കായി നിയോഗിച്ചിരിക്കുകയാണ്. 1664 വില്ലേജുകളിലും മൂന്നുവര്‍ഷത്തിനുള്ളില്‍ ഡിജിറ്റല്‍ റീസര്‍വ്വേ പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം.
എന്നാല്‍ ഈ ജോലികള്‍ക്കായി ആകെയുളളത് 800 സര്‍വേയര്‍മാരാണ്. സര്‍വേയര്‍മാരുടെ കുറവ് മൂലം പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ്. കഴിഞ്ഞ നവംബറില്‍ നിലവില്‍ വന്ന സര്‍വേയര്‍ ഗ്രേഡ് 2 റാങ്ക് ചുരുക്കപട്ടികയില്‍ 3059 ഉദ്യോര്‍ത്ഥികളുണ്ട്. എന്നാല്‍ ആറു മാസമായിട്ടും റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല.
വകുപ്പിലെ ഒഴിവുകള്‍ കൃത്യമായി സര്‍ക്കാരിനെയും പിഎസ്സിയെയും അറിയിച്ചിട്ടുണ്ടെന്നാണ് സര്‍വ്വേ ഡയറക്ടറുടെ വിശദീകരണം. തുടര്‍നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാരാണെന്നും വിവരാവകാശനിയമപ്രകാരമുളള രേഖകളില്‍ ഡയറക്ടര്‍ വ്യക്തമാക്കുന്നു. ഉടന്‍ അന്തിമറാങ്ക് പട്ടിക പ്രസിദ്ധീകരിക്കുമെന്ന് പിഎസ്സി അറിയിച്ചു. നിയമനം നടക്കാത്തതിനാല്‍ സംസ്ഥാനത്തെ ഐടിഐ, ഐടിസികളില്‍ നിന്ന് ഓരോ വര്‍ഷവും പഠിച്ചിറങ്ങുന്ന 100 കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam