
ദില്ലി: സൂര്യനെല്ലി കേസിലെ പത്താം പ്രതി ജേക്കബ് സ്റ്റീഫന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. അര്‍ബുദ ബാധിതനായ ജേക്കബ് സ്റ്റീഫന്റെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് ജാമ്യം. ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ചാണ് സൂര്യനെല്ലി കേസിലെ പത്താം പ്രതി ജേക്കബ് സ്റ്റീഫനാണ് ജാമ്യം അനുവദിച്ചത്. രണ്ടു മാസമായി കാന്‍സര്‍ രോഗിയാണെന്നും ചികിത്സയ്ക്കായി ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ജേക്കബ് സ്റ്റീഫന്റെ അപേക്ഷ.
സൂര്യനെല്ലി പെണ്‍വാണിഭ കേസില്‍ എഴ് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട ജേക്കബ് സ്റ്റീഫന്‍ ഇപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് കഴിയുന്നത്. കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ധര്‍മ്മരാജന്‍ അടക്കമുള്ള പ്രതികള്‍ കഴിഞ്ഞ നവംബറില്‍ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മുഴുവന്‍ പ്രതികളുടെയും അവര്‍ ചെയ്ത കുറ്റകൃത്യങ്ങളുടെയും വിശദമായ പട്ടിക ഹാജരാക്കി സംസ്ഥാന സര്‍ക്കാര്‍ അന്ന് ജാമ്യത്തെ എതിര്‍ത്തു. അതേസമയം, ആരോഗ്യസ്ഥിതി പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്ന ജേക്കബ് സ്റ്റീഫന്റെ അപേക്ഷയെ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് എതിര്‍ത്തില്ല.
1996 ലാണ് കേസിന് ആസ്പദമായ സംഭവം. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ 16 കാരിയെ സ്‌നേഹം നടിച്ച് ബസ് കണ്ടക്ടര്‍ തട്ടിക്കൊണ്ടുപോയി ഒട്ടേറെപേര്‍ക്ക് കാഴ്ചവച്ചെന്നാണ് കേസ്. പ്രതികളിലും ആരോപണവിധേയരിലും സമൂഹത്തില്‍ ഉന്നതപദവികള്‍ അലങ്കരിക്കുന്നവര്‍ വരെ ഉണ്ടായിരുന്നു. ആദ്യം 35 പേരെയാണ് വിചാരണക്കോടതി നാല് മുതല്‍ പതിമൂന്ന് വര്‍ഷം വരെ ശിക്ഷിച്ചത്. എന്നാല്‍ പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണ് സംഭവമെന്ന് ചൂണ്ടിക്കാട്ടി മുഴുവന്‍ പ്രതികളെയും ഹൈക്കോടതി വെറുതെവിട്ടു. ഈ വിധി റദ്ദാക്കി 2013 ല്‍ സുപ്രീംകോടതി പുതിയ അന്വേഷണത്തിന് ഉത്തരവിട്ടു. 2014 ല്‍ 24 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഹൈക്കോടതി, അഭിഭാഷകനായ ധര്‍മ്മരാജന് ജീവപര്യന്തവും മറ്റ് പ്രതികള്‍ക്ക് മൂന്ന് മുതല്‍ 13 വര്‍ഷം വരെ കഠിനതടവും വിധിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam