
പാകിസ്ഥാൻ ഭീകരരാഷ്ട്രമെന്ന് ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ. ഇന്ത്യ ഡോക്ടര്‍മാരേയും എഞ്ചിനിയര്‍മാരേയും ശാസ്ത്രജ്ഞരേയും സൃഷ്ടിക്കുമ്പോൾ പാകിസ്ഥാൻ ഭീകരരരെ സൃഷ്ടിച്ച് കയറ്റി അയക്കുകയാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. അതിനിടെ സാര്‍ക്ക് ഉച്ചകോടിയ്ക്ക് അനുയോജ്യമായ അന്തരീക്ഷമല്ലെന്ന് പാകിസ്ഥാൻ ഒഴികെയുള്ള അംഗരാജ്യങ്ങൾ നിലപാടെടുത്തതോടെ ഉച്ചകോടി നടത്താനുള്ള പാക് ശ്രമങ്ങൾക്ക് വീണ്ടും തിരിച്ചടിയായി.
ഇന്ത്യ ദാരിദ്ര്യത്തിനെതിരെ പോരാടുമ്പോൾ ഇന്ത്യക്കെതിരെ പോരാടുകയാണ് പാകിസ്ഥാൻ. ജിഹാദികളെയുണ്ടാക്കി കയറ്റി അയക്കുന്ന ഫാക്ടറിയാണ് പാകിസ്ഥാൻ. ഇന്ത്യ ഹൈടെക്ക് സൂപ്പര്‍ പവറായപ്പോൾ പാകിസ്ഥാൻ ഭീകരരാഷ്ട്രമായെന്നുമായിരുന്നു സുഷമയുടെ കടന്നാക്രമണം. ഇന്ത്യ-പാകിസ്ഥാൻ പ്രശ്ന പരിഹാരത്തിന് മൂന്നാമതൊരു ഇടപെടൽ ആവശ്യമില്ലെന്നായിരുന്നു കശ്മീരിലേക്ക് യുഎൻ ദൂതനെ അയക്കണമെന്ന് പറഞ്ഞ പാകിസ്ഥാൻ പ്രധാനമന്ത്രി ഷാഹിദ് അബ്ബാസിക്ക് സുഷമ സ്വരാജ് നൽകിയ മറുപടി. ഭീകരര്‍ക്ക് നൽകുന്ന പണം രാജ്യത്തെ ജനങ്ങൾക്ക് നൽകണമെന്നും സുഷമ പറഞ്ഞു. ഭീകരതയ്ക്കെതിര എല്ലാ രാജ്യങ്ങളും ഉടമ്പടിയുണ്ടാക്കണമെന്നും സുഷമ ആവശ്യപ്പെട്ടു.
സാര്‍ക്ക് ഉച്ചകോടിക്ക് നുയോജ്യമായ അന്തരീക്ഷമില്ലെന്ന് പാകിസ്ഥാൻ ഒഴികെയുള്ള രാജ്യങ്ങൾ ന്യൂയോർക്കിൽ നടന്ന യോഗത്തിൽ നിലപാടെടുത്തു. ഇതോടെ ഈ വർഷം നവംബറിൽ സാര്‍ക്ക് ഉച്ചകോടി നടത്താനുള്ള പാകിസ്ഥാൻ നീക്കം പ്രതിസന്ധിയിലായി. ഇന്നലെ ന്യൂയോർക്കിൽ നടന്ന സാർക്ക് അംഗരാജ്യങ്ങളുടെ യോഗത്തിൽ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഉച്ചകോടി നടത്താൻ ഇന്ത്യയ്ക്ക് താല്പര്യമില്ല എന്ന സൂചന നല്‍കി.
ഇതേ തുടർന്ന് അന്തരീക്ഷം ഉച്ചകോടിക്ക് അനുയോജ്യമല്ലെന്ന് മറ്റ് അംഗരാജ്യങ്ങൾ നിലപാട് എടുത്തത് പാകിസ്ഥാന് തിരിച്ചടിയായത്. ഈ വർഷത്തെ ഉച്ചകോടിയും റദ്ദാക്കാനാണ് സാധ്യത. അതിർത്തിയിലെ സംഘർഷം തുടരുകയാണ്. അതിനിടെ പാകിസ്ഥാൻ ഇന്ന് നടത്തിയ വെടിവയ്പിൽ 2 ബിഎസ്എഫ് ജവാൻമാർക്കും അഞ്ചു നാട്ടുകാർക്കും പരിക്കേറ്റു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam