
മോസ്കോ: സിറിയയിലെ രാസായുധ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയ അമേരിക്കക്കെതിരെ റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുചിന്‍. 'അമേരിക്കയുടെ പ്രകോപനം സിറിയൻ ജനതയുടെ ജീവിതം ദുസ്സഹമാക്കുമെന്ന് പുചിന്‍ പ്രതികരിച്ചു. അന്താരാഷ്ട്ര തലത്തിലുള്ള ബന്ധങ്ങളെ തകർക്കുന്നതാണ് അമേരിക്കയുടെ ഇടപെടല്‍. യുഎൻ രക്ഷാസമിതി അടിയന്തര യോഗം വിളിക്കണമെന്നും പുചിൻ ആവശ്യപ്പെട്ടു. റഷ്യ ആക്രമണത്തിന് പിന്നലെ അമേരിക്കക്കെതിരെ രംഗത്തെത്തിയുരുന്നു. ട്രംപ് രണ്ടാം ഹിറ്റ്ലറാണെന്ന് വിശേഷിപ്പിച്ച റഷ്യ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് മുന്നറിയിപ്പും നൽകി.
ദമാസ്ക്കസിലേയും ഹോംസിലേയും രാസായുധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു അമേരിക്ക വ്യോമാക്രമണം നടത്തിയത്. ബ്രിട്ടന്‍റെയും ഫ്രാൻസിന്‍റെ സഹായത്തോടെയായിരുന്നു ആക്രമണം. ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നായിരുന്നു സിറിയയുടെ പ്രതികരണം.
ദൗമയിലെ രാസായുധാക്രമണത്തെച്ചൊല്ലി ഒരാഴ്ചയിലധികം നീണ്ടുനിന്ന വാഗ്വാദങ്ങൾക്കൊടുവിലാണ് അമേരിക്കയും സഖ്യ കക്ഷികളും സൈനിക നടപടിയിലേക്ക് കടന്നത്. ദമാസ്ക്കസിലെ രാസായുധ പരീക്ഷണ ശാലയിലും ഹോംസിലെ രാസായുധ കേന്ദ്രങ്ങളിലും നാല് ടെർണാഡോ ജെറ്റ് വിമാനങ്ങൾ മിസൈലുകൾ വർഷിച്ചു.
ചില മിസൈലുകൾ തകർത്തതായി സിറിയൻ സ്റ്റേറ്റ് ടിവി അവകാശപ്പെട്ടെങ്കിലും ഇത് സ്ഥിരീകരിക്കാനായിട്ടില്ല. ആക്രമണം അവസാനിച്ചുവെന്നും രാസായുധ പ്രയോഗത്തിനെതിരായ മുന്നറിയിപ്പ് മാത്രമാണിതെന്നും അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ജെയിംസ് മാറ്റിസ് വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷം കാൻഷെഖോനിലെ രാസായുധ പ്രയോഗത്തിന് ശേഷം അമേരിക്ക നടത്തിയ നടപടിയുടെ ഇരട്ടി പ്രഹരമുള്ളതാണ് ഇത്തവണത്തേതെന്നാണ് വിലയിരുത്തൽ. അന്ന് 58 മിസൈലുകളാണ് അമേരിക്ക തൊടുത്തതെങ്കിൽ ഇത്തവണ നൂറിലധികം മിസൈലുകളുപയോഗിച്ചായിരുന്നു ആക്രമണം.
തുടർന്ന് മൂന്ന് രാജ്യങ്ങളും നടത്തിയ ചർച്ചയ്ക്കൊടുവിൽ അമേരിക്കൻ പ്രസിഡന്‍റെ് ഡൊണാഡ് ട്രംപ് ആക്രമണം പ്രഖ്യാപിക്കുകയായിരുന്നു.സിറിയയ്ക്കൊപ്പം നിൽക്കുന്ന ഇറാനെയും റഷ്യയെയും ട്രംപ് രൂക്ഷമായി വിമർശിച്ചു. സംയമനം പാലിക്കണമെന്ന ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസിന്‍റെ ആഹ്വാനത്തിന് പിന്നാലെയാണ് ഇപ്പോഴത്തെ ആക്രമണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam