തിരുവനന്തപുരത്തെ സമിതി ആസ്ഥാനത്തെ അമ്മത്തൊട്ടിലിലാണ് 5 ദിവസം പ്രായമായ പെൺകുഞ്ഞെത്തിയത്. കുഞ്ഞിന് സഹസ്രയെന്ന പേരാണ് നൽകിയത്.
തിരുവനന്തപുരം: ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൻ്റെ സ്നേഹത്തണലിൽ ആയിരാമത്തെ അതിഥിയെത്തി. തിരുവനന്തപുരത്തെ സമിതി ആസ്ഥാനത്തെ അമ്മത്തൊട്ടിലിലാണ് 5 ദിവസം പ്രായമായ പെൺകുഞ്ഞെത്തിയത്. കുഞ്ഞിന് സഹസ്രയെന്ന പേരാണ് നൽകിയത്.
2002 ലെ ശിശുദിനത്തിലാണ് ശിശുക്ഷേമ സമിതി ആസ്ഥാനത്തിന് മുന്നിൽ കരുതലായി അമ്മത്തൊട്ടിൽ ഉയർന്നത്. അന്നത് തുടക്കമിട്ടത് വലിയ ചർച്ചകൾക്കാണ്. 24 വർഷം പിന്നിടുമ്പോൾ 14 ജില്ലകളിലും തൊട്ടിലുണ്ട്. ഇന്ന് പുലർച്ചെ മൂന്നരക്കാണ് തലസ്ഥാനത്തെ അമ്മത്തൊട്ടിലിൻ്റെ തണലിലേക്ക് 5 ദിവസം പ്രായമായ കുഞ്ഞെത്തിയത്. ആയിരാമത്തെ കുഞ്ഞിന് സഹസ്ര എന്നാണ് ശിശുക്ഷേമ സമിതി പേരിട്ടത്.
അമ്മത്തൊട്ടിലിൽ ഏറ്റവും കൂടുതൽ ഉപേക്ഷിക്കപ്പെട്ടത് പെൺകുട്ടികളാണെന്നതാണ് സങ്കടകരം, 681 കുരുന്നുകൾ. 319 പേർ ആൺകുട്ടികളാണ്. എന്നാൽ ദത്തെടുക്കുന്ന കുട്ടികളിൽ ഏറ്റവും കൂടുതലും പെൺകുട്ടികൾ തന്നെ. ആദ്യ കുഞ്ഞ് നിത്യയും നൂറാമത്തെ കുഞ്ഞ് ശതശ്രീയും ആയിരാമത്തെ കുഞ്ഞ് സഹസ്രയും പെൺകുരുന്നുകൾ. നിളയും മഴയും വേനലും കതിരും തെന്നലും എല്ലാം സമിതിയുടെ തണലിൽ വളർന്ന് വലുതായി.

