യുവാവിനെ മോഷ്ടാവെന്ന് പറഞ്ഞ് പൊലീസ്  ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി

By Web DeskFirst Published Sep 30, 2016, 5:17 PM IST
Highlights

തൊടുപുഴയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലുളള ആറ്റിങ്ങല്‍ സ്വദേശി പ്രദീഷാണ് മൂവാറ്റുപുഴ പോലീസ് മര്‍ദ്ദിച്ചതായി ആരോപിക്കുന്നത്. വാഴക്കുളത്തെ തയ്യല്‍ ജോലി കഴിഞ്ഞ് വാടകയ്ക്ക് താമസിക്കുന്ന ആനിക്കാട്ടേക്ക് പോകുമ്പോള്‍ ഏതാനും നട്ടുകാര്‍ ചേര്‍ന്ന് തന്നെ ബലമായ് പിടിച്ച് പോലീസിലേല്‍പിച്ചെന്നും സ്റ്റേഷനിലിട്ട് പോലീസുകാര്‍ മോഷണ വിവരം ചോദിച്ച് ക്രൂര മര്‍ദ്ദനത്തിനിരയാക്കിയതായുമാണ് പ്രദീഷ് പറയുന്നത്.

ഭര്‍ത്താവിനെ മോഷണക്കേസില്‍ സംശയിച്ച് പിടികൂടിയതറിഞ്ഞ് സ്റ്റേഷനിലെത്തുമ്പോള്‍ പ്രദീഷ് അവശ നിലയിലായിരുന്നുവെന്ന് ഭാര്യ മോളിയും പറയുന്നു. എന്നാല്‍ നാട്ടുകാര്‍ സംശയിച്ചു പിടികൂടിയേല്‍പിച്ച യുവാവിനെ കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്യുകയും അന്വേഷണം നടത്തുകയുമേ ചെയ്തിട്ടുളളുവെന്ന് മൂവാറ്റുപുഴ പോലീസ് പറയുന്നു. മര്‍ദ്ദിച്ചുവെന്ന് പറയുന്നത് കളവാണെന്നും, മോഷണവുമായിപ്രദീഷിനെ ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും കിട്ടാഞ്ഞതിനാല്‍ വിട്ടയക്കുകയായിരുന്നെന്നും പോലീസ് പറയുന്നു.  

കസ്റ്റഡിയിലെടുത്തശേഷം രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ നാല് മണിവരെ എസ്‌ഐയുടെ നേതൃത്വത്തില്‍ ആറ് പോലീസുകാര്‍ ക്രൂരമായി പീഡിപ്പിച്ചുവെന്ന് പ്രതീഷ് പറയുന്നു. മുട്ടുകുത്തി നിറുത്തിയ ശേഷം ദണ്ഡ് ഉപയോഗിച്ച് ദേഹമാസകലം മര്‍ദ്ദിച്ചുവെന്നും മുളക് പൊടി മുഖത്ത് വിതറിയതുള്‍പ്പെടെ മൂന്നാം മുറ പ്രയോഗമാണ് പൊലീസ് നടത്തിയതെന്നുമാണ് പ്രദീഷിന്റെആരോപണം.  ഇതിനിടയില്‍ സംഭവം പുറത്തുപറയില്ലെന്നും കേസ് നല്‍കില്ലെന്നും കുടുംബാംഗങ്ങളുടെ കയ്യില്‍ നിന്ന് പൊലീസ് എഴുതിവാങ്ങിയതായി ആരോപണമുണ്ട്. തയ്യല്‍ തൊഴിലാളിയായ പ്രതീഷ് പൊലീസ് കസ്റ്റഡിയിലെടുക്കുന്നതിന് മൂന്ന് ദിവസം മുമ്പാണ് വാഴക്കുളത്തെത്തിയത്.

click me!