
ഇരുമ്പനം ഐഒസി പ്ലാന്റിലെ ടാങ്കർ ലോറി ജീവനക്കാരുടെ സമരത്തെ തുടർന്ന് തെക്കൻ ജില്ലകളിലെ ഇന്ധനനീക്കം പ്രതിസന്ധിയിലേക്ക്. സമരം ആറാം ദിവസത്തിലേക്ക് കടന്നതോടെ പല പെട്രോൾ പമ്പുകളിലും ക്ഷാമം രൂക്ഷമായി.അതിനിടെ സമരക്കാർക്കെതിരെ സർക്കാർ എസ്‍മ ഉപയോഗിക്കുമെന്ന് സൂചനയുണ്ട്.
ഇന്ധന നീക്കത്തിൽ ഐഒസി അധികൃതരുടെ വിവേചനം മൂലം തൊഴിൽ നഷ്ടപ്പെടുന്നു എന്നാരോപിച്ചാണ് ഒരുവിഭാഗം ടാങ്കർ ലോറി ജീവനക്കാർ കഴിഞ്ഞ തിങ്കളാഴ്‍ച സമരം തുടങ്ങിയത്. ഐഒസിയുമായി പ്രത്യേകം കരാറുള്ള ടാങ്കറുകളും പെട്രോൾ പമ്പുടമകളുടെ ടാങ്കറുകളുമടക്കം 700ഓളം വാഹനങ്ങൾ ഇരുമ്പനത്ത് നിന്ന് ഇന്ധനം കൊണ്ടുപോകുന്നുണ്ട്. ഇവരിൽ പമ്പുടമകളുടെ ടാങ്കർ ലോറികൾക്ക് മൂന്നിരട്ടിയിലധികം ലോഡുകൾ നൽകുന്നെന്നാണ് ടാങ്കർ ലോറി ജീവനക്കാരുടെ ആരോപണം. നിലപാടിൽ പ്രതിഷേധിച്ച് നാന്നൂറ്റമ്പതോളം ടാങ്കർ ലോറികളിലെ ജീവനക്കാർ പണിമുടക്കിയതോടെ ഇന്ധനനീക്കത്തിൽ എഴുപത് ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. കഴിഞ്ഞ മൂന്ന് ദിവസമായി നഗരത്തിലെ ചില പെട്രോൾ പമ്പുകൾ പൂട്ടിയിടേണ്ട അവസ്ഥയും ഉണ്ടായി.പൊലീസിന്റെ സംരക്ഷണത്തിൽ ഇന്ന് പന്പുകളിൽ ഇന്ധനം നിറച്ചെങ്കിലും ഇത് വൈകുന്നേരത്തോടെ തീരുമെന്നാണ് പെട്രോൾ പമ്പ് ജീവനക്കാർ പറയുന്നത്.
സർക്കാർ ആവശ്യപ്പെട്ടാൽ സമരക്കാർക്കെതിരെ എസ്‍മ പ്രയോഗിക്കുമെന്ന് എറണാകുളം ജില്ലാകളക്ടറും അറിയിച്ചു.
പ്രശ്‍നപരിഹാരത ചർച്ചയ്ക്ക് വിളിക്കാൻ ഐഒസി അധികൃതർ തയ്യാറാകാത്ത പക്ഷം സമരം തുടരാൻ തന്നെയാണ് ടാങ്കർ ലോറി ജീവനക്കാരുടെ തീരുമാനം. ഇത് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam