ബംഗ്ലാദേശിലെ സുരക്ഷാ വെല്ലുവിളികൾ കണക്കിലെടുത്ത്, അവിടെയുള്ള നയതന്ത്ര ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെ ഇന്ത്യ തിരികെ വിളിക്കുന്നു. ബംഗ്ലാദേശിൽ ഹിന്ദുക്കളെ തിരഞ്ഞുപിടിച്ച് വധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ പ്രശ്നങ്ങൾ കൂടി പരിഗണിച്ചാണ് തീരുമാനം
ദില്ലി: സുരക്ഷാ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ ബംഗ്ലാദേശിൽ നിയമിക്കപ്പെട്ട നയതന്ത്ര ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെയും ആശ്രിതരെയും തിരിച്ച് ഇന്ത്യയിലെത്തിക്കാൻ തീരുമാനം. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൻ്റേതാണ് തീരുമാനം. ബംഗ്ലാദേശിൽ പാർലമെൻ്റ് തെരഞ്ഞെടുപ്പ് നടക്കാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെയാണ് ഇന്ത്യ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്. അതേസമയം നയതന്ത്ര ഉദ്യോഗസ്ഥരും മറ്റ് ഇന്ത്യൻ ഉദ്യോഗസ്ഥരും ബംഗ്ലാദേശിൽ തുടരുമെന്നും കേന്ദ്രസർക്കാരിനെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ഇത് നയതന്ത്ര തലത്തിൽ സ്വീകരിക്കുന്ന ഏറ്റവും കടുത്ത നടപടികളിൽ ഒന്നാണ്. പതിവായി സുരക്ഷാ പ്രശ്നങ്ങൾ ഉയർന്നുവരുമ്പോൾ രാജ്യങ്ങൾ ഇത്തരം നിലപാടിലേക്ക് പോകാറുണ്ട്. എങ്കിലും ബംഗ്ലാദേശിൽ കഴിയുന്ന കുടുംബങ്ങളെ എപ്പോൾ പിൻവലിക്കുമെന്നോ ഇവർ ഇന്ത്യയിലേക്ക് മടങ്ങുമോയെന്നോ വ്യക്തമായിട്ടില്ല. ധാക്കയിൽ ഹൈക്കമ്മീഷൻ ഓഫീസിന് പുറമെ ബംഗ്ലാദേശിലെ ചാത്തോഗ്രാം, ഖുൽന, രാജ്‌ഷാഹി, സിൽഹെറ്റ് എന്നിവിടങ്ങിളിലും ഇന്ത്യയ്ക്ക് നയതന്ത്ര ഓഫീസുകളുണ്ട്.
രാജ്യത്ത് ജനകീയ പ്രക്ഷോഭമുണ്ടായി ഷെയ്‌ഖ് ഹസീന ഭരണകൂടം പുറത്താക്കപ്പെട്ടതോടെയാണ് ഇന്ത്യയുടെ ഉറ്റസുഹൃത്തായ ബംഗ്ലാദേശുമായുള്ള ബന്ധം ഉലഞ്ഞത്. പിന്നീട് ഇടക്കാല സർക്കാരിന് നേതൃത്വം നൽകിയ മുഹമ്മദ് യൂനുസ് ഇന്ത്യ വിരുദ്ധ നിലപാടെടുത്തു. ഇന്ത്യയോടുള്ള വിരോധം സാമുദായിക സംഘർഷങ്ങളിലേക്കും മാറി. നിരവധി ഹിന്ദു യുവാക്കൾ ബംഗ്ലാദേശിൽ കൊല്ലപ്പെട്ടു. ജനകീയ പ്രക്ഷോഭത്തെ മുന്നിൽ നിന്ന് നയിച്ച ഷെരീഫ് ഉസ്‌മാൻ ഹാദി വധിക്കപ്പെട്ടതോടെ സ്ഥിതി കൂടുതൽ രൂക്ഷമായി. അക്രമത്തിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിക്കുകയും വർഗീയ കൊലപാതകങ്ങൾ അവസാനിപ്പിക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെടുകയും ചെയ്തെങ്കിലും ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ഇത് തടയാൻ കാര്യമായൊന്നും ചെയ്തില്ല. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഇവരെ തിരിച്ചെത്തിക്കുന്നത്.


