
തിരുവനന്തപുരം∙ കേരളത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കാൽ ലക്ഷത്തിലേറെ കാറുകൾ പുതുച്ചേരിയിൽ വ്യാജ വിലാസത്തിൽ റജിസ്റ്റർ ചെയ്തു നികുതി വെട്ടിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെൽ. നികുതി വെട്ടിച്ച 2356 ആഡംബര വാഹനങ്ങളുടെ പട്ടിക മോട്ടോർവാഹന വകുപ്പ് തയാറാക്കിയിട്ടുണ്ട്. ഇതിനു പുറമേ, ഏകദേശം 23,000 ഇടത്തരം കാറുകളും ഇത്തരത്തിൽ പുതുച്ചേരിയിൽ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണു ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുള്ളത്.
ഇത്തരം കാറുടമകളുടെ കേരളത്തിലെയും പുതുച്ചേരിയിലെയും വിലാസങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു തുടങ്ങി. പിവൈ–01, പിവൈ–03, പിവൈ–05 ആർടി ഓഫിസുകളിൽ റജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ പട്ടികയാണു ശേഖരിക്കുന്നത്. ഇതിൽ, പിവൈ–03 മാഹി റജിസ്ട്രേഷനും മറ്റു രണ്ടും പുതുച്ചേരിയിലെയുമാണ്. നേരത്തേ, 50 ലക്ഷം രൂപയ്ക്കു മുകളിൽ വിലയുള്ള കാറുകളുടെ നികുതി വെട്ടിപ്പാണു ക്രൈംബ്രാഞ്ച് അന്വേഷിച്ചത്. ഇപ്പോൾ, 50 ലക്ഷത്തിൽ താഴെ വിലയുള്ള കാറുകളുടെ കണക്കാണു ശേഖരിക്കുന്നത്.
പുതുച്ചേരിയിൽ പതിനായിരത്തിലേറെ വാടകവീടുകൾ മാത്രമേയുള്ളൂവെന്നും അപ്പോൾ 23,000 പേർ അവിടെ എങ്ങനെ വാടകവീട്ടിൽ താമസിക്കുന്നുവെന്നത് അന്വേഷിക്കുകയാണെന്നും ക്രൈംബ്രാഞ്ച് ഐജി എസ്.ശ്രീജിത് പ്രതികരിച്ചു. കുറച്ച് പേര്‍ നേരായ മാര്‍ഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവര്‍ തന്നെയാണെന്നും ഐജി കൂട്ടിച്ചേര്‍ത്തു. മാഹിയിൽ റജിസ്റ്റർ ചെയ്ത വാഹനങ്ങൾ പലതും അത്തരത്തിൽപെടും. എങ്കിലും ഇരുപതിനായിരത്തിലേറെ വാഹനങ്ങൾ നികുതിവെട്ടിച്ച പട്ടികയിൽ വരുമെന്നാണു അന്വേഷണ സംഘത്തിന്റെ നിഗമനം.
പട്ടിക ഉടൻ മോട്ടോർവാഹന വകുപ്പിനു കൈമാറും. ഒരുകോടി വിലയുള്ള വാഹനം പുതുച്ചേരിയിൽ റജിസ്റ്റർ ചെയ്താൽ 19 ലക്ഷം രൂപയാണ് ഉടമയ്ക്കു ലാഭിക്കാന്‍ സാധിക്കുക. ഇതേ വാഹനത്തിന് കേരളത്തിൽ 20 ലക്ഷം രൂപ നികുതി നൽകണം. നികുതി വെട്ടിക്കാൻ പ്രേരിപ്പിക്കുകയും ഒത്താശ ചെയ്യുകയും ചെയ്ത സംസ്ഥാനത്തെ 11 കാർ ഡീലർമാർക്കെതിരെയും ക്രൈംബ്രാഞ്ച് കേസ് എടുത്തു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ ആഡംബര കാർ ഷോറൂം മാനേജർമാരെ പ്രതിയാക്കിയാണു കേസ്. കൊച്ചിയിലെ ഒരു ഷോറൂമിൽനിന്നു കഴിഞ്ഞ രണ്ടുവർഷത്തിനിടെ വിറ്റ 46 കാറുകൾ പുതുച്ചേരിയിൽ വ്യാജ വിലാസത്തിൽ റജിസ്റ്റർ ചെയ്തു നികുതി വെട്ടിച്ചതായി കണ്ടെത്തിയെന്ന് ഐജി. മറ്റ് 20 കാർ ഡീലർമാരുടെ പങ്കും അന്വേഷണത്തിലാണ്.
നോട്ടിസ് നൽകിയിട്ടും പിഴയും നികുതിയും അടയ്ക്കാത്ത പുതുച്ചേരി റജിസ്ട്രേഷൻ വാഹനങ്ങൾ പിടിച്ചെടുക്കാനും റവന്യു റിക്കവറി ആരംഭിക്കാനും ആർടിഒമാർക്കു ഗതാഗത കമ്മിഷണർ നിർദേശം നൽകിയിട്ടുണ്ട്. നേരത്തെ പുതുച്ചേരിയിൽ വ്യാജവിലാസത്തിൽ വാഹനം റജിസ്റ്റർ ചെയ്തു നികുതി വെട്ടിച്ച 2356 ആഡംബര കാറുകളിൽ അറുനൂറിലേറെ എണ്ണത്തിന്റെ ഉടമകൾക്ക് മോട്ടോർവാഹന വകുപ്പ് നോട്ടിസ് നൽകിയിരുന്നു. നികുതിയും പിഴയും അടയ്ക്കാനുള്ള അവസാന തീയതി ഇന്നലെയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam