ദില്ലി: മാതാപിതാക്കള്‍ തമ്മിലുള്ള കേസ് ഒത്തുതീര്‍പ്പാക്കിയ കോടതിക്ക് 10 വയസുകാരന്റെ ആശംസാകാര്‍ഡ്. തന്റെ മാതാപിതാക്കളുടെ കേസ് ഒത്തുതീര്‍പ്പാക്കിയതിന് സുപ്രീംകോടതിക്ക് നന്ദി പറഞ്ഞുകൊണ്ടാണ് വിഭു സ്വയം തയ്യാറാക്കിയ ആശംസാകാര്‍ഡ് അയച്ചത്.
കേസ് പരിഗണിച്ച ജസ്റ്റിസുമാരായ കുര്യൻ ജോസഫും മോഹൻ എം ശന്തനുഗൌഡറുമാണ് പത്തുവയസുകാരന്‍റെ സ്നേഹസന്ദേശം എത്തിയത്. "ദൈവം എപ്പോഴും നിങ്ങള്‍ക്കായി എന്തെങ്കിലും കരുതിവയ്ക്കും: എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനുളള താക്കോല്‍, എല്ലാ നിഴലുകളും തെളിക്കാനുളള വെളിച്ചം, എല്ലാ വേദനകളില്‍ നിന്നുമുളള ആശ്വാസം, ഓരോ നാളേയ്ക്കുമായുള്ള പദ്ധതിയും"- എന്നാണ് കാര്‍ഡിലെ വരികള്‍ ഇങ്ങനെ. ഏറെ മൂല്യമുളള പ്രശംസയാണ് ഇതെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു. മാതാപിതാക്കള്‍ തമ്മിലുളള തര്‍ക്കത്തിന് വര്‍ഷങ്ങള്‍ക്ക് ശേഷം പരിഹാരം കണ്ടതിനാണ് കുട്ടി നന്ദി അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. വികാരനിര്‍ഭരമാണ് ആ കാര്‍ഡിലെ വരികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏഴു വര്‍ഷത്തിനിടെ 23 ക്രിമിനല്‍-സിവില്‍ കേസുകളാണ് വിഭുവിന്റെ മാതാപിതാക്കള്‍ ത്മമിലുണ്ടായിരുന്നത്. 2011 മുതല്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി, ചണ്ഡിഗഡ് മജിസ്‌ട്രേറ്റ് കോടതി, ഉപഭോക്തൃ കോടതി എന്നിവിടങ്ങളിലായി രജിസ്റ്റര്‍ ചെയ്ത കേസുകളുടെ പിന്നാലെയായിരുന്നു ഈ ദമ്പതികള്‍. ഉപാധികളുടെ അടിസ്ഥാനത്തില്‍ ഇരുവര്‍ക്കും വിവാഹമോചനം അനുവദിച്ചാണ് വര്‍ഷങ്ങളായി തുടരുന്ന കേസുകള്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് പരിഹരിച്ചത്.
1997 മാര്‍ച്ചില്‍ വിവാഹിതരായ പ്രദീപിനും അനുവിനും വിഭുവിനെക്കൂടാതെ 19 വയസ്സുകാരിയായ ഒരു മകള്‍ കൂടിയുണ്ട്. വിവാഹമോചനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കേസുകളിലേക്ക് നയിച്ചത്. കീഴ്‌ക്കോടതികളെല്ലായ്‌പ്പോഴും ദമ്പതികളെ യോജിച്ചുകൊണ്ടുപോകാനാണ് ശ്രമിച്ചത്. സുപ്രീംകോടതി ബെഞ്ചിന്റെ പരിഗണനയ്‌ക്കെത്തിയപ്പോഴും ആദ്യം ഒത്തുതീര്‍പ്പ് ശ്രമം നടന്നതിയിരുന്നു. എന്നാല്‍, അതുകൊണ്ടൊന്നും പ്രശ്‌നപരിഹാരം സാധ്യാമകില്ലെന്ന് തിരിച്ചറിഞ്ഞ കോടതി ഇരുവരുടെയും വാദം കേട്ടശേഷം ഉഭയസമ്മതപ്രകാരമുള്ള വിവാഹമോചനം അനുവദിക്കുകയായിരുന്നു. തുടര്‍ന്ന് പരസ്പരം നല്‍കിയ കേസുകളും ഇരുവരും പിന്‍വലിച്ചു. വിവാഹമോചനത്തിന് ആറ് മാസം കാത്തിരിക്കണമെങ്കിലും ഇത് പരിഗണിക്കാതെയാണ് കോടതി നടപടിക്രമങ്ങള്‍ വേഗത്തിലാക്കിയത്.