കൊച്ചി: എറണാകുളം കുമ്പളത്ത് വീപ്പയ്ക്കുള്ളില്‍ നിന്നും കണ്ടെത്തിയ മൃതദേഹാവശിഷ്ടം തിരിച്ചറിഞ്ഞു. ഒന്നര വർഷം മുമ്പ് കാണാതായ പുത്തൻകുരിശ് സ്വദേശിനിയായ ശകുന്തളയുടേതാണ് മൃതദേഹമെന്ന് പൊലീസ്.
ജനുവരി എട്ടിനാണ് കുമ്പളം കായലിൽ നിന്ന് ലഭിച്ച വീപ്പക്കുള്ളിൽ മൃതദേഹം കണ്ടെത്തിയത്. ഡിസംബർ 16ന് കായൽ ശുചീകരണത്തിനിടെ കിട്ടിയ വീപ്പ മത്സ്യതൊഴിലാളികൾ കായലോരത്തെ പറമ്പിൽ ഇട്ടിരിക്കുകയായിരുന്നു. മൃതദേഹാവശിഷ്ടം കണ്ടെത്തിയതിന് പിറ്റേന്ന് ശകുന്തളയുടെ അടുത്ത ബന്ധുവിന്‍റെ സുഹൃത്ത് മരിച്ചത് സംശയം ജനിപ്പിച്ചതിനെ തുടര്‍ന്ന് ഇവരുടെ ബന്ധുക്കളിൽ നിന്ന് സാമ്പിൾ ശേഖരിച്ച് ഡിഎൻഎ പരിശോധനയ്ക്കയച്ചതായി പൊലീസ് അറിയിച്ചിരുന്നു. ഒന്നരവര്‍ഷം മുന്പാണ് ശകുന്തളയെ കാണാതായത്. ശകുന്തളയുടെ കണങ്കാലിൽ ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. വീപ്പയ്ക്കുള്ളില് നിന്നും ലഭിച്ച മൃതദേഹത്തിന്‍റെ കണങ്കാലിലും ശസ്ത്രക്രിയ നടത്തിയതായി കണ്ടെത്തിയിരുന്നു. ഇതാണ് സംശയത്തിന് കാരണം.
ഇതിനിടെ മൃതദേഹാവശിഷ്ടം കണ്ടെത്തിയതിന് തൊട്ടടുത്ത ദിവസം ശകുന്തളയുടെ അടുത്ത ബന്ധുവിന്‍റെ സുഹൃത്ത് മരിച്ച സംഭവവും പൊലീസ് അന്വേഷിക്കുന്നുണ്ടായിരുന്നു. ഹൃദയാഘാതം മൂലമാണ് ഇയാൾ മരിച്ചതെന്നാണ് വിവരം. ഇതിനെല്ലാം പുറമെ മറ്റ് ചില സ്ത്രീകളെ കാണാതായ സംഭവങ്ങളും അന്വേഷണ പരിധിയിലുണ്ടെന്ന് പൊലീസ് പറഞ്ഞു.ഇക്കഴിഞ്ഞ ജനുവരി എട്ടിനാണ് എറണാകുളം പനങ്ങാട് വീപ്പയിലാക്കി കോൺക്രീറ്റ് ചെയ്ത നിലയിൽ മൃതദേഹാവശിഷ്ടം കണ്ടെത്തിയത്.