വിതരണം ചെയ്യാതെ കെട്ടിക്കിടന്ന പ്രളയ ബാധിതര്‍ക്കുള്ള വസ്ത്രങ്ങൾ നാട്ടുകാര്‍ വീട്ടിലേക്ക് കൊണ്ടുപോയി. മഴയും വെയിലും കൊണ്ട് മൂന്ന് മാസമായി പെരുവഴിയിൽ കിടന്ന വസ്ത്രങ്ങളാണ് വീടുകളിലെത്തിയത്. റവന്യു വകുപ്പിന്‍റെ ലേലം ഇന്ന് നടക്കാനിരിക്കേയാണ് പ്രദേശവാസികൾ തനിച്ചും കൂട്ടമായും എത്തി വസ്ത്രങ്ങൾ കൈക്കലാക്കിയത്.
ചെങ്ങന്നൂര്‍: വിതരണം ചെയ്യാതെ കെട്ടിക്കിടന്ന പ്രളയ ബാധിതര്‍ക്കുള്ള വസ്ത്രങ്ങൾ നാട്ടുകാര്‍ വീട്ടിലേക്ക് കൊണ്ടുപോയി. മഴയും വെയിലും കൊണ്ട് മൂന്ന് മാസമായി പെരുവഴിയിൽ കിടന്ന വസ്ത്രങ്ങളാണ് വീടുകളിലെത്തിയത്. റവന്യു വകുപ്പിന്‍റെ ലേലം ഇന്ന് നടക്കാനിരിക്കേയാണ് പ്രദേശവാസികൾ തനിച്ചും കൂട്ടമായും എത്തി വസ്ത്രങ്ങൾ കൈക്കലാക്കിയത്.
ചെങ്ങന്നൂര്‍ ഗിരിദീപം ഓഡിറ്റോറിയത്തിന് പുറത്ത് ദുരിതാശ്വാസത്തിനായുള്ള വസ്ത്രങ്ങൾ അധികൃതകരുടെ അനാസ്ഥ കാരണം കുന്നുകൂടി കിടക്കുന്നത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്തയറിഞ്ഞാണ് വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ വസ്ത്രങ്ങൾ കൈക്കലാക്കാൻ നാട്ടുകാര്‍ തിരക്ക് കൂട്ടിയെത്തിയത്.
തലച്ചുമടായും വാഹനം വിളിച്ചുമൊക്കെ വസ്ത്രങ്ങൾ കടത്തിക്കൊണ്ടുപോയത്. ഉള്ളതിൽ നല്ലത് നോക്കി ചിലര്‍ തെരഞ്ഞെടുത്തപ്പോൾ മറ്റ് ചിലരാകട്ടേ ഒന്നും നോക്കാതെ പൊട്ടിക്കാത്ത കെട്ടുകൾ മുഴുവനോടെയും എടുത്തുകൊണ്ട് പോയി.
ഉപയോഗിച്ച വസ്ത്രങ്ങളായതിനാലാൽ വാങ്ങാൻ ആളില്ലെന്നായിരുന്നു തഹസിൽദാറിന്‍റേയും ന്യായീകരണം. നല്ല വസ്ത്രങ്ങളൊക്കെ നാട്ടുകാരുടെ വീട്ടിലെത്തിയതോടെ തഹസിൽദാര്‍ ഇന്ന് നടത്തേണ്ട ലേലം പ്രസഹസനമായി. നേരത്തെ വസ്ത്രങ്ങൾ വിതരണം ചെയ്യാത്തതിലെ വീഴ്ച്ച ശ്രദ്ധയിൽപ്പെട്ട ജില്ലാകളക്ടര്‍ ലേലത്തുക ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകാൻ നിര്‍ദ്ദേശിക്കുകയായിരുന്നു.