
കാനഡ: തൊഴിലിടം കത്തിയമരുന്നതില്‍ തകര്‍ന്നു നിന്ന മലയാളി യുവതിയുടെ ചിത്രത്തോടെ ഏറെ ചര്‍ച്ചയായ കനേഡിയന്‍ ഹോട്ടലിലെ അഗ്നിബാധയില്‍ ഒരാള്‍ പിടിയില്‍. ഹോട്ടലിലെ ജീവനക്കാരന്‍ തന്നെയായ ഇരുപത്തെട്ടുകാരന്‍ സ്റ്റീവന്‍ ഹാന്‍സനാണ് പിടിയിലായത്. പുലര്‍ച്ചയോടയുണ്ടായ അഗ്നി ബാധയില്‍ കാനഡയിലെ പ്രമുഖ ഹോട്ടലുകളിലൊന്നായ വെന്‍ഡീസ് പൂര്‍ണമായി കത്തിയമര്‍ന്നിരുന്നു.
പുലര്‍ച്ചെ ജോലിക്കെത്തിയ ജീവനക്കാരാണ് ഹോട്ടലിന് തീപിടിച്ച വിവരമറിയുന്നത്. പുലര്‍ച്ചയോടെ നടന്ന അഗ്നിബാധ സ്വാഭാവികമായി സംഭവിച്ചതല്ലെന്ന് പൊലീസിന് അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. ഇഷ്ടപ്പെട്ട് ജോലി ചെയ്തിരുന്ന സ്ഥാപനം ഒരു ദിവസം ജോലിക്കെത്തുമ്പോള്‍ കണ്‍മുന്നില്‍ കത്തിയെരിയുന്നത് കണ്ട് നില്‍ക്കാന്‍ എത്ര പേര്‍ക്ക് കഴിയും. അത്തരമൊരു അവസ്ഥയില്‍ ആയിരുന്നു ഈ ഹോട്ടലിലെ ജീവനക്കാരിയും മലയാളി കൂടിയായ അയനയും ഉണ്ടായിരുന്നത്.
12ല്‍ അധികം ഫയര്‍ എന്‍ജിനുകള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിച്ച ശേഷമാണ് അഗ്നി ബാധ ഒരു പരിധിവരെ തടയാന്‍ സാധിച്ചത്. നിരവധി പേര്‍ പുക ശ്വസിച്ച് ആശുപത്രിയില്‍ ആയതൊഴിച്ചാല്‍ അപകടത്തില്‍ ആളപായമൊന്നുമുണ്ടായില്ല. പഠനത്തിനിടെ പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്ന ഹോട്ടല്‍ കത്തിയമരുന്നത് കണ്ട് വിങ്ങല്‍ അടക്കാനാവാതെ നിന്ന എരുമേലി സ്വദേശിനി അയന കാനഡയിലെ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. കാനഡയിലെത്തിയ ശേഷമുള്ള ആദ്യ ജോലിയായിരുന്നു വെന്‍ഡീസ് ഹോട്ടലിലേതെന്ന് അയന കനേഡിയന്‍ മാധ്യമങ്ങളോട് വിശദമാക്കിയിരുന്നു.
ഉടമയോട് തോന്നിയ ദേഷ്യമാണ് ഹോട്ടലിന് തീ വയ്ക്കാന്‍ സ്റ്റീവനെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് വിശദമാക്കുന്നത്. വന്‍തുകയുടെ നാശനഷ്ടമാണ് അഗ്നിബാധയില്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam