വാഹനാപകടത്തിൽ രക്ഷാ പ്രവർത്തനം നടത്തുന്നതിനിടെ പണം മോഷ്ടിച്ചയാളെ പൊലീസു നാട്ടുകാരും ചേർന്ന് പിടികൂടി.
കാസര്‍കോട്: വാഹനാപകടത്തിൽ രക്ഷാ പ്രവർത്തനം നടത്തുന്നതിനിടെ പണം മോഷ്ടിച്ചയാളെ പൊലീസു നാട്ടുകാരും ചേർന്ന് പിടികൂടി. ഉത്തർപ്രദേശേ് സ്വദേശികളായ വിജയും രോഹിത്തുമാണ് പിടിയാലായത്. കാഞ്ഞങ്ങാട് വച്ചാണ് അപകടം ഉണ്ടായത്.
സ്കൂട്ടറും കാറും ഓട്ടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും സമീപത്തുണ്ടായിരുന്നവരും ചേർന്ന് രക്ഷാപ്രവർത്തനവും തുടങ്ങി. ഇതിനിടയിലാണ് സ്കൂട്ടർ യാത്രക്കാരന്‍റെ 40,000 രൂപ നഷ്ടപ്പെട്ടത്. പൊലീസും നാട്ടുകാരും ചേർന്ന് പരിസരം മുഴുവൻ തെരഞെങ്കിലും കണ്ടെത്താനായിരുന്നില്ല.
ഇതിനിടയിലാണ് സമീപത്ത് കരിമ്പ് ജ്യൂസ് വിൽപന നടത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ശ്രദ്ധിക്കുന്നത്. രക്ഷാപ്രവർത്തനത്തിൽ സജീവമായിരുന്ന ഇവർ പണം കണ്ടില്ലെന്നാണ് ആദ്യം പറഞ്ഞത്. സംശയം തോന്നിയതിനെ തുടർന്ന് കരിമ്പ് ചണ്ടി നിറച്ച ചാക്ക് പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ച പണം കണ്ടെത്തിയത്. മോഷണം പോയ പണം കണ്ടെത്തിയതോടെയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കിയവർക്കും ആശ്വാസമായത്.