ദില്ലി: പാക്കിസ്ഥാന്‍ തടവിലുള്ള കുല്‍ഭൂഷണ്‍ ജാദവിന്റെ അമ്മയോടും ഭാര്യയോടും മോശമായി പെരുമാറിയെന്ന ആരോപണത്തിന് പാക്കിസ്ഥാന്റെ മറുപടി. ജാദവിന്റെ ഭാര്യയുടെ ചെരുപ്പ്അഴിച്ച് വാങ്ങിച്ച പാക് അധികൃതര്‍ അത് തിരിച്ച് നല്‍കിയില്ലെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. ആരോപണത്തിന് ആ ചെരുപ്പില്‍ എന്തോ ഉണ്ടായിരുന്നുവെന്നാണ് പാക്കിസ്ഥാന്റെ വിശദീകരണം.
പരസ്പര ധാരണ പാക്കിസ്ഥാന്‍ ലംഘിച്ചുവെന്ന് സന്ദര്‍ശനത്തിന് ശേഷം ഉയര്‍ന്ന ആരോപണങ്ങളോട് ഇന്ത്യ പ്രതികരിച്ചിരുന്നു. കുടുംബത്തെ കാണാന്‍ ആരോഗ്യപരമായ അന്തരീക്ഷമല്ല പാക്കിസ്ഥാന്‍ ഒരുക്കിയതെന്നും ഇന്ത്യ പറഞ്ഞിരുന്നു. ജാദവിനെ സന്ദര്‍ശിക്കും മുമ്പ് അമ്മയുടെയും ഭാര്യയുടെയും താലി, വളകള്‍, പൊട്ട് എന്നിവ അഴിച്ച് വയ്പ്പിച്ചതായും കുടുംബം വ്യക്തമാക്കിയിരുന്നു. ക്രിസ്മസ് ദിനത്തിലാണ് അമ്മയും ഭാര്യയും കുൽഭൂഷണെ സന്ദർശിച്ചത്.
ഇന്ത്യക്ക് വേണ്ടി ബലൂചിസ്ഥാനില്‍ ഭീകരപ്രവര്‍ത്തനങ്ങളും ചാരപ്രവര്‍ത്തിയും നടത്തിയെന്നാരോപിച്ച് കഴിഞ്ഞ ഏപ്രിലിലാണ് പാക് സൈനിക കോടതി ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ചത്. ഇതേതുടര്‍ന്ന് ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു. കോടതി വധശിക്ഷ തടഞ്ഞു. ബിസിനസ് ആവശ്യത്തിന് ഇറാനിലെത്തിയ ജാദവിനെ പാകിസ്ഥാന്‍ ബലൂചിസ്ഥാനിലേക്ക് തട്ടിക്കൊണ്ടുവന്നതാണെന്നും പാകിസ്ഥാന്റെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നുമാണ് അന്താരാഷ്ട്ര കോടതിയിൽ ഇന്ത്യ സ്വീകരിച്ച നിലപാട്.