ഡോ.ഇജാസ്; ഐഎസില്‍ മലയാളിയെ എത്തിക്കുന്ന മുഖ്യകണ്ണിയോ?

By Web DeskFirst Published Jul 10, 2016, 12:41 AM IST
Highlights

കോഴിക്കോട്: കാസർകോട് നിന്ന് കാണാതായ ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഡോ.ഇജാസ് ജോലി ചെയ്തിരുന്നത് കോഴിക്കോട് തിരുവണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു. മതപഠനത്തിനായി പോകുന്നെന്ന് പറഞ്ഞാണ് ഒരു മാസം മുന്പ് ഇജാസ് ഇവിടെ നിന്ന് പോയത്. സ്പെഷ്യൻ ബ്രാഞ്ച് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി  വിവരങ്ങൾ ശേഖരിച്ചു.

2014 ആഗസ്റ്റിൽ അക്യൂറ ക്ലിനിക്ക് എന്ന ആശുപത്രി തുടങ്ങിയത് മുതൽ ഇവിടുത്തെ ഡോക്ടറായിരുന്നു ഇജാസ്. കാസർകോട് സ്വദേശിയായ ഇയാൾക്ക് ചൈനയിൽ നിന്നുള്ള എംബിബിഎസ് സർട്ടിഫിക്കറ്റാണ് കൈവശമുണ്ടായിരുന്നതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ആശുപത്രിയുടെ മുകളിൽ നിലയിലായിരുന്നു ഇയാൾ താമിസിച്ചിരുന്നു. നാല് മാസത്തോളം ഭാര്യയും കുഞ്ഞും ഒപ്പമുണ്ടായിരുന്നു.

ഒരുമാസം മുന്‍പാണ് ഇയാള്‍ ആശുപത്രിയിൽ നിന്ന് ദീർഘകാലത്തെ അവധി എടുത്ത് ഇജാസ് പോയത്. ഈദിന് ശേഷം തിരിച്ചു വരുന്നതിനെ കുറിച്ച് അറിയിക്കാമെന്നും പറഞ്ഞു. എന്നാൽ ആശുപത്രി അധികൃതർ ഇജാസിന്റെ ഫോൺ നന്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. 

ഇജാസിനെ കുറിച്ച് അന്വേഷിച്ചെത്തിയ ഞങ്ങളോട് പ്രതികരിക്കാനും ആശുപത്രി മാനേജ്മെന്‍റ് തയ്യാറായില്ല. ഡോക്ടറുടെ സർട്ടിഫിക്കറ്റ് അടക്കം ഒന്നും ഇവിടെ സൂക്ഷിച്ചിട്ടില്ലെന്നും ഇവർ പറയുന്നു.  കാസർകോട്, കോഴിക്കോട് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചു. വടകര മേഖലയിൽ ആരെങ്കിലുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അതേ സമയം മലയാളികളുടെ ഐഎസ് ബന്ധം സംബന്ധിച്ച അന്വേഷണം കേന്ദ്ര ഏജൻസികൾ ഊർജിതമാക്കി. ഫേസ്ബുക്കും  മെസ്സേജിംഗ്  ആപ്പുകളും  വഴിയാണ് മലയാളികള്‍ക്കിടയിൽ ഐ  എസ്  ആശയപ്രചരണം നടന്നതെന്നാണ് നിഗമനം. അന്‍സാറുല‍  ഖലീഫ  കേരള  എന്ന  പേജിലുടെയാണ് ആദ്യ  ഘട്ടത്തില്‍  ആശയവിനിമയം  നടത്തിയത്. തസ്ലീമ  നസ്രിനെതിരെ  വധഭീഷണി  മുഴക്കിയത്  ചര്‍ച്ചാ  വിഷയമായതോടെ  ഈ പേജ്  അപ്രത്യക്ഷമാവുകയായിരുന്നു.

അതിനിടയില്‍ ആഴ്ചകള്‍ക്ക് മുന്‍പ് മാത്രം വീട്ടില്‍ വന്നുപോയ മക്കളും കുടുംബവും ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളാണെന്ന വാര്‍ത്ത ഞെട്ടലോടെയാണ്  പാലക്കാട് യാക്കരയിലെ വിൻസന്‍റും ഭാര്യയും അറിയുന്നത്. 
സഹോദരങ്ങളായ ബെക്സണും  ബെസ്റ്റിനും  ഇസ്ലാം മതം സ്വീകരിച്ചെങ്കിലും ഇവര്‍ക്ക് ഐഎസ് ബന്ധമുള്ളതായി അറിവില്ലായിരുന്നു എന്ന് മാതാപിതാക്കള്‍ പൊലീസിന് നല്‍കിയ  പരാതിയില്‍  പറയുന്നു.

അതേസമയം ഒരു വര്‍ഷം മുന്‍പ് ഐഎസ് ബന്ധമുണ്ടെന്ന് കണ്ടെത്തിയ കോഴിക്കോട് പാനയ്ക്കല്‍ സ്വദേശിയുടെ കാര്യത്തില്‍ പിന്നീട് കാര്യമായ അന്വേഷണമൊന്നും നടന്നില്ല. മകനെ കുറിച്ച് ഇപ്പോള്‍ വിവവുമില്ലെന്നാണ് അച്ഛന്‍റെ പ്രതികരണം.

മലയാളികളുടെ ഐഎസ് ബന്ധത്തെക്കുറിച്ച് സത്യാവസ്ഥ അറിയാതെ പ്രതികരിക്കാനില്ലെന്ന്  മുൻ പ്രതിരോധ മന്ത്രി എ കെ ആന്റണി. വാർത്തകൾ ഞെട്ടലുളവാക്കുന്നവയാണ്. കേന്ദ്ര- സംസ്ഥാന ഏജൻസികളുടെ അന്വേഷണ റിപ്പോർട്ടിന് ശേഷം കൂടുതൽ പ്രതികരിക്കാമെന്നും ആന്റണി തിരുവനന്തപുരത്ത് പറഞ്ഞു

മലയാളികളുടെ ഐഎസ് ബന്ധത്തെക്കുറിച്ച് കേന്ദ്ര- സംസ്ഥാന ഏജൻസികൾ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം സർക്കാരിനോട് നേരിട്ടാവശ്യപ്പെടും. സ്ഥിതി ആശങ്കാ ജനകമെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.

click me!