മാല മോഷ്ടിക്കുന്നതിനിടെ വീട്ടമ്മയുമായി മല്‍പ്പിടിത്തം; രക്ഷപ്പെട്ട കള്ളന്‍ കാണാതായ മൊബൈല്‍ തപ്പി വന്നപ്പോള്‍ പിടിയിലായി

By Web TeamFirst Published Dec 14, 2018, 12:55 PM IST
Highlights

മോഷണ ശേഷം നടന്ന മല്‍പിടുത്തത്തില്‍ കാണാതായ മൊബൈല്‍ ഫോണ്‍ തിരഞ്ഞെത്തിയ കള്ളനെ പൊലിസ് പിടിച്ചു. പത്തനംതിട്ട റാന്നി പെരുനാട്ടില്‍ വീട്ടമ്മയുടെ മാല മോഷ്ടിച്ച കള്ളനെയാണ് പൊലിസ് പിടികൂടിയത്. 

പെരിനാട്: മോഷണശേഷം നടന്ന മല്‍പിടുത്തത്തില്‍ കാണാതായ മൊബൈല്‍ ഫോണ്‍ തിരഞ്ഞെത്തിയ കള്ളനെ പൊലിസ് പിടിച്ചു. പത്തനംതിട്ട റാന്നി പെരുനാട്ടില്‍ വീട്ടമ്മയുടെ മാല മോഷ്ടിച്ച കള്ളനെയാണ് പൊലിസ് പിടികൂടിയത്. ഇന്നലെ രാവിലെയാണ് വടശേരിക്കര ബംഗ്ലാംകടവിനു സമീപം മുള്ളൻപാറ തടത്തിൽ മാത്യു ജോസഫിന്റെ (ഷിബു) ഭാര്യ ഷോജിയുടെ മാലയാണ് മോഷ്ടിച്ചത്. 

കിടപ്പുമുറിയിലെ തുറന്നിട്ട ജനാലയുടെ കമ്പി വളച്ചാണ് ഊരിവച്ചിരുന്ന മാല കള്ളന്‍ മോഷ്ടിച്ചത്. ശബ്ദം കേട്ടുണര്‍ വീട്ടമ്മ പുറത്ത് ആള്‍ നില്‍ക്കുന്നത് കണ്ട് മാല മോഷണം പോയെന്ന് തിരിച്ചറിയുകയായിരുന്നു. വീട്ടമ്മ ഉണര്‍ന്നതോടെ മോഷ്ടാവ് സ്കൂട്ടറില്‍ രക്ഷപെടുകയായിരുന്നു. ഭര്‍ത്താവിനോട് വിവരം പറഞ്ഞ് വീട്ടമ്മ സ്കൂട്ടറില്‍ കള്ളനെ പിന്തുടര്‍ന്നു. 

വീട്ടില്‍ നിന്ന് നാലുകിലോമീറ്ററോളം അകലെയുള്ള മാടമണ്‍ വള്ളക്കടവിന് സമീപത്ത് വച്ച് മോഷ്ടാവിന്റെ സ്കൂട്ടര്‍ വീട്ടമ്മ തൊഴിച്ച് വീഴ്ത്തി. നിലത്തു വീണ യുവാവ് വീട്ടമ്മയുമായി മല്‍പിടുത്തം നടത്തുകയായിരുന്നു. മല്‍പിടുത്തത്തിനിടെ ചുരിദാര്‍ കീറിയതിനെ തുടര്‍ന്ന്  വീട്ടമ്മ പരിഭ്രമിച്ച സമയത്ത് ഇയാള്‍ ഓടി രക്ഷപ്പെടുത്തുകയായിരുന്നു.

സംഭവം അറിയിച്ചതോടെ പൊലിസ് സ്ഥലത്ത് എത്തി അന്വേഷണം തുടങ്ങി. രാവിലെ മല്‍പിടുത്തം നടന്ന സ്ഥലത്ത് സംശയകരമായ രീതിയില്‍ കണ്ട യുവാവിനെ ചോദ്യം ചെയ്തതോടെയാണ് മാല മോഷണത്തിലെ പ്രതി പിടിയില്‍ ആയത്. പുലര്‍ച്ചെ വീട്ടമ്മയുമായി നടന്ന മല്‍പിടുത്തത്തിനിടെ കാണാതായ മൊബൈല്‍ ഫോണ്‍ തിരഞ്ഞെത്തിയതായിരുന്നു യുവാവെന്ന് പെരിനാട് പൊലീസ് സ്റ്റേഷന്‍ എസ് ഐ മനോജ് കുമാര്‍ വിശദമാക്കി.

പിന്നീട് പൊലിസ് നടത്തിയ തിരച്ചിലില്‍ യുവാവിന്റെ സ്കൂട്ടറില്‍ നിന്ന് മോഷണ പോയ മാലയും പൊലീസ് കണ്ടെടുത്തു. അടിച്ചിപ്പുഴ കച്ചേരിത്തടം കൊല്ലംപറമ്പിൽ ബാലേഷാണു (35) പിടിയിലായത്. പൊലിസ് ഇയാളെ അറസ്റ്റ് ചെയ്തു. 
 

click me!