
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എയിംസ് മാതൃകയില്‍ പുതിയ ട്രോമാ കെയർ തുടങ്ങുമെന്ന സർക്കാര്‍ പ്രഖ്യാപനത്തിന് രണ്ട് വര്‍ഷം പഴക്കം. എന്നാല്‍ എയിംസ് മാതൃക പോയിട്ട് പുതിയ കെട്ടിടം പണി പൂര്‍ത്തിയാക്കാനോ ആവശ്യമായ തസ്തിക സൃഷ്ടിക്കാനോ സര്‍ക്കാരിനായിട്ടില്ല. എല്ലാ മെഡിക്കല്‍ കോളജുകള്‍ക്കുമായി 721 ജീവനക്കാരുടെ തസ്തിക സൃഷ്ടിച്ചിട്ടുണ്ടെന്ന് വിശദീകരണം.
ഇടക്കിടെ ദില്ലി എയിംസിൽ നിന്നുള്ള വിദഗ്ധരെത്തി പരിശീലനം നടത്തി പോകുന്നതൊഴിച്ചാൽ വേറൊന്നും കാര്യമായി നടന്നിട്ടില്ല. ഒരു ദിവസം 1000 പേര്‍ , മണിക്കൂറില്‍ 40പേര്‍ അടിയന്തിര ചികില്‍സ തേടുന്ന അത്യാഹിത വിഭാഗം ശ്വാസംമുട്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ലാബ് പരിശോധനകൾ വേണ്ടി വന്നാൽ കൂടെ വന്നവര്‍ വട്ടം ചുറ്റും. പകരം സംവിധാനമെന്ന നിലയിലാണ് അടിയന്തര ചികിത്സാവിഭാഗം കൂടി ഉള്‍പ്പെടുത്തി സമഗ്ര ട്രോമ കെയർ സംവിധാനം പ്രഖ്യാപിച്ചത്. പ്രത്യേക നോഡൽ ഓഫിസറേയും നിയമിച്ചു. കെട്ടിടം പണി മുക്കാൽ ഭാഗം തീര്‍ത്തെന്നാണ് അവകാശവാദം.
എന്നാല്‍ ഡോക്ടര്‍മാരുടേത് ഉൾപ്പെടെ 352 പേരെ കൂടി നിയമിച്ചാലേ 24 മണിക്കൂര്‍ സേവനം നല്‍കാനാകൂ. ഇത് സംബന്ധിച്ച ശുപാര്‍ശ നല്‍കി. പക്ഷേ അനുകൂല നടപടിയില്ല. പകരം എല്ലാ മെഡിക്കല്‍ കോളജ് ആശുപത്രികള്‍ക്കുമായി 721 ജീവനക്കാരുടെ തസ്തിക സൃഷ്ടിച്ചിട്ടുണ്ടെന്നും മാത്രമാണ് ഔദ്യോഗിക വിശദീകരണം. കേന്ദ്രഫണ്ട് കൂടി ചേര്‍ത്തുള്ള 17.5 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam