
ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ ആധാരമടക്കമുള്ള രേഖകള്‍ ഏഴു ദിവസത്തിനകം ഹാജരാക്കണമെന്ന ആലപ്പുഴ നഗരസഭയുടെ അന്ത്യശാസനം വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി തള്ളി. രേഖകള്‍ നേരത്തെ ഹാജരാക്കിയ സ്ഥിതിക്ക് ഇനി വീണ്ടും ഹാജരാക്കാനാവില്ലെന്ന് കാണിച്ചുള്ള കത്ത് കമ്പനി നഗരസഭയ്ക്ക് കൈമാറി. രേഖകള്‍ ഹാജരാക്കാത്ത സ്ഥിതിക്ക് കെട്ടിടം അനധികൃതമായി പരിഗണിച്ച് നഗരസഭയ്ക്ക് ഇനി പൊളിച്ചുനീക്കാനുള്ള നടപടിയുമായി മുന്നോട്ട് പോകാമെന്നിരിക്കെ കത്ത് കിട്ടി മൂന്ന് ദിവസമായിട്ടും നഗരസഭാ സെക്രട്ടറി അനങ്ങുന്നില്ല..
ആലപ്പുഴ നഗരസഭയില്‍ കരുവേലി പാടശേഖരത്തിന്‍റെയും കൊമ്പന്‍കുഴി പാടശേഖരത്തിന്‍റെയും നടുവിലായി വേമ്പനാട്ട് കായലിനോട് ചേര്‍ന്ന് നിര്‍മ്മിച്ച ലേക് പാലസ് റിസോര്‍ട്ടിന്‍റെ നിര്‍മ്മാണ അനുമതിയ്ക്കായി സമര്‍പ്പിച്ച എല്ലാ രേഖകളും കാണാതായിരുന്നു. ലേക് പാലസ് റിസോര്‍ട്ടിന്‍റെ കെട്ടിടാനുമതിയ്ക്കാതി സമര്‍പ്പിച്ചതടക്കമുള്ള മുഴുവന്‍ രേഖകളും ഏഷ്യാനെറ്റ്ന്യൂസ് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടതോടെയാണ് ഫയലുകള്‍ കാണാതായ വിവരം പുറംലോകമറിയുന്നത്.
പിന്നാലെ സെപ്തംബര്‍ 22 ന് ചേര്‍ന്ന കൗണ്‍സില്‍ യോഗം രേഖകള്‍ ഹാജരാക്കാന്‍ റിസോര്‍ട്ട് കമ്പനിയോട് ആവശ്യപ്പെട്ടു. അനുവദിച്ച സമയം കഴിഞ്ഞ് മറുപടി കിട്ടാതായിട്ടും നഗരസഭ മിണ്ടിയല്ല. ഏഷ്യാനെറ്റ്ന്യൂസ് സംഭവം റിപ്പോര്‍ട്ട് ചെയ്തതോടെ ഒരാഴ്ചക്കകം രേഖകളെല്ലാം ഹാജരാക്കണമെന്ന് കാണിച്ച് വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിക്ക് കത്തുനല്‍കി. ഇല്ലെങ്കില്‍ പൊളിച്ച് നീക്കാനുള്ള നടപടിയുമായി നഗരസഭയിക്ക് മുന്നോട്ട് പോവേണ്ടി വരുമെന്നും നോട്ടീസില്‍ പറഞ്ഞിരുന്നു. പക്ഷേ ഇതൊന്നും വകവെയ്ക്കാതെയാണ് മന്ത്രി തോമസ് ചാണ്ടിയുടെ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി നമുക്ക് ബാധ്യതയില്ലെന്ന് പറഞ്ഞ് നഗരസഭയ്ക്ക് കത്ത് കൊടുത്തത്.
രേഖകളൊന്നും ഹാജരാക്കത്തിനാല്‍ കെട്ടിടങ്ങള്‍ അനധികൃതമാണമെന്ന് പരിഗണിച്ച് പൊളിച്ച് നീക്കാന്‍ കമ്പനിയോട് നഗരസഭയ്ക്ക് ആവശ്യപ്പെടാം. കോടതിയെ സമീപിച്ചാലും ഭൂമിയുടെ ആധാരമടക്കമുള്ള രേഖകള്‍ ഹാജരാക്കാതിരിക്കേണ്ടിവരും. അങ്ങനെയെങ്കില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം നിലവില്‍ വന്ന് മൂന്ന് വര്‍ഷത്തിന് ശേഷം പാടശേഖരത്തില്‍ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്ക് എങ്ങനെ അനുമതികിട്ടിയെന്ന കാര്യവും പുറത്തുവരും. ശരിയായ രീതിയിലല്ല ലേക് പാലസ് റിസോര്‍ട്ടിന്‍റെ കെട്ടിടങ്ങള്‍ക്ക് അനുമതിയും നമ്പറും നഗരസഭ മുമ്പ് നല്‍കിയതെന്ന കാര്യം ഇതോടെ വ്യക്തമാവുകയാണ്. അങ്ങനെയെങ്കില്‍ അനുമതികൊടുത്ത ഉദ്യോഗസ്ഥരെല്ലാം കുടുങ്ങുമെന്ന കാര്യവും ഏതാണ്ടുറപ്പായിക്കഴിഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam