
കൊച്ചി: തൃശൂരിലും കൊച്ചിയിലും എടിഎം കൗണ്ടറുകൾ തകർത്ത് 35 ലക്ഷം രൂപ കവർന്നു. തൃശൂർ കൊരട്ടിയിൽ 10ലക്ഷവും, കൊച്ചി ഇരുമ്പനത്ത് 25 ലക്ഷം രൂപയുമാണ് ഇന്ന് പുലർച്ചെ തട്ടിയെടുത്തത്. സമാന രീതിയിലുള്ള കവർച്ചയാണ് രണ്ടിടങ്ങളിലുമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. അതേസമയം കോട്ടയത്തും സമാന രീതിയില്‍ എടിഎം കവര്‍ച്ചാ ശ്രമം നടന്നു.
സിസിടിവി ക്യാമറയിൽ സ്പ്രേ പെയിന്‍റ് അടിച്ചാണ് തൃശൂർ കൊരട്ടി സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ എടിഎം കൗണ്ടർ കവർച്ചാ സംഘം തകർത്തത്. പുലർച്ചെ 4.30നാണ് സംഭവം. 3 പേരടങ്ങുന്ന കവർച്ച സംഘത്തിന് ഒരു സിസിടിവി ക്യാമറ മാത്രമെ നശിപ്പിക്കാനായുള്ളൂ. മറ്റ് ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്. കവർച്ച സംഘത്തിലെ ഒരാൾ കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന എടിഎം കവർച്ചയിലും ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പിക് അപ്പ് വാനിൽ എത്തിയ ഇവർ ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎം മെഷീൻ തകർത്തത്.
സമാന രീതിയിലാണ് തൃപ്പൂണിത്തുറ ഇരുമ്പനത്തും കവർച്ച നടന്നത്. എസ്ബിഐയുടെ വിളക്ക് ജംങ്ഷനിലുള്ള എടിഎം ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ച ശേഷമായിരുന്നു 25 ലക്ഷം കവർന്നത്. ഇവിടെ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. രണ്ട് കൃത്യങ്ങൾക്ക് പിന്നിലും ഒരേ സംഘമാണോയെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.
എടിഎം കവർച്ച ശ്രമങ്ങൾ മുൻപ് ഉണ്ടായിട്ടുണ്ടെങ്കിലും ഒറ്റ രാത്രി കൊണ്ട് തൃശൂരിലും എറണാകുളത്തും എടിഎം കൊള്ള ചെയ്യുകയും കോട്ടയത്ത് കവര്‍ച്ചാ ശ്രമം നടക്കുകയും ചെയ്തതിന് പിന്നില്‍ ആസൂത്രിത നീക്കമുണ്ടെന്നാണ് പൊലീസ് നിഗമനം.
കോട്ടയം കുറവിലങ്ങാട് മോനിപ്പള്ളിയിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. പുലർച്ചെ ഒന്നേമുക്കാലോടെയാണ് എസ്ബിഐ എ ടി എം കവർച്ച ചെയ്യാൻ ശ്രമിച്ചത്. പണം നഷ്ട്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് അധിക്യതർ വ്യക്തമാക്കി. ഇവിടെ കവര്‍ച്ച നടത്താന്‍ ശ്രമിച്ചതും മൂന്ന് പേരാണെന്നത് സംശയം ബലപ്പെടുത്തുന്നു. പുലർച്ചെ 1.10നാണ് കോട്ടയത്ത് സംഭവം നടന്നത്. എടിഎമ്മിലെ സിസിടിവി ക്യാമറ കേടാക്കിയിട്ടുണ്ട്.
മോഷണങ്ങള്‍ക്ക് പിന്നില്‍ അന്യ സംസ്ഥാനക്കാരാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് പരിശോധന നടത്തിയ ഡോഗ്സ്കോഡിന് കാര്യമായി ഒന്നും കണ്ടെത്താനായില്ല. ഉത്തരേന്ത്യയില്‍നിന്നുള്ളവരാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam