മന്ദബുദ്ധിയെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വിളിച്ചത് നിഷേധിക്കാതെ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലർസൺ. എന്നാൽ താൻ രാജിവെക്കുന്നുവെന്ന വാർത്ത ടില്ലർസൺ വാർത്താസമ്മേളനത്തിൽ നിഷേധിച്ചു.
പ്രസിഡന്റിന്റെ പല നയങ്ങളോടും വിദേശകാര്യ സെക്രട്ടറിക്ക് അഭിപ്രായ വ്യത്യാസമുണ്ടെന്നും സഹികെട്ട ടില്ലർസൺ പ്രസിഡന്റിനെ മന്ദബുദ്ധിയെന്ന് വിളിച്ചുവെന്നും ഒരു ടെലിവിഷൻ ചാനലാണ് റിപ്പോർട്ടുചെയ്തത്. താൻ രാജിവെക്കുന്നുവെന്ന വാർത്ത ടില്ലർസൺ വാർത്താ സമ്മേളനത്തിൽ നിഷേധിച്ചു. എന്നാൽ മന്ദബുദ്ധി പരാമർശം നിഷേധിക്കാതെ തലയൂരി. താനും വിദേശകാര്യ സെക്രട്ടറിയും തമ്മിൽ അഭിപ്രായ ഭിന്നതകളുണ്ടെന്ന് റിപ്പോർട്ടുചെയ്ത ടെലിവിഷൻ ചാനലിനെതിരെ ട്രംപിന്റെ ട്വീറ്റും പ്രത്യക്ഷപ്പെട്ടു.
ഉത്തരകൊറിയൻ വിഷയത്തിലാണ് ട്രംപ്- ടില്ലർസൺ ഭിന്നത കടുത്തത്. ചർച്ച നടത്തുന്നുവെന്ന് ടില്ലർസൺ അറിയിച്ചതിനുപിന്നാലെ ചർച്ച വെറുതേയാണെന്ന് പ്രസിഡന്റ് ട്വീറ്റ്ചെയ്തിരുന്നു. എന്നാൽ മന്ദബുദ്ധി പരാമർശത്തോട് ട്രംപും പ്രതികരിച്ചിട്ടില്ല. വിദേശകാര്യസെക്രട്ടറി തന്നെ മന്ദബുദ്ധിയെന്ന് വിളിച്ച കാര്യം ട്രംപിനറിയാമെന്നാണ് ടെലിവിഷൻ ചാനലിന്റെ റിപ്പോർട്ട്. അധികം താമസിയാതെ ടില്ലർസണും പുറത്താവുമെന്നാണ് ചാനലിന്റെ റിപ്പോർട്ട്. എന്നാല്‍ വൈറ്റ്ഹൗസ് ഇതെല്ലാം നിഷേധിക്കുകയാണ്.