
ആർഎസ്എസിന്റെ നൂറാം വാർഷികാഘോഷ പരിപാടിയിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ഇന്ന് രാവിലെ ദില്ലിയിലെ അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ നടക്കുന്ന ചടങ്ങിലാണ് മോദി മുഖ്യാതിഥിയാകുന്നത്. ആർഎസ്എസിന്റെ സംഭാവനകളെ അഭിനന്ദിച്ച് കേന്ദ്രസർക്കാർ പുറത്തിറക്കുന്ന സ്ററാംപും പ്രത്യേക നാണയവും മോദി ചടങ്ങിൽ അവതരിപ്പിക്കും. നേരത്തെ ആർഎസ്എസിന്റെ നാഗ്പൂരിലെ ആസ്ഥാനം സന്ദർശിച്ച മോദി സർസംഘചാലക് മോഹൻ ഭാഗവതിന്റെ എഴുപത്തഞ്ചാം പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്ന് ലേഖനവും പ്രസിദ്ധികീരിച്ചിരുന്നു.
മുസ്ലീം ലീഗ് സംസ്ഥാന ഭാരവാഹി യോഗം ഇന്ന് ചേരും.മലപ്പുറം ലീഗ് ഓഫീസിലാണ് രാവിലെ നേതൃയോഗം. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരെഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് മുഖ്യ അജണ്ട. ജില്ലകൾ കേന്ദ്രീകരിച്ച് സംസ്ഥാന ഭാരവാഹികൾക്ക് തെരെഞ്ഞെടുപ്പ് ചുമതലകൾ ഏൽപ്പിക്കും. എൻ എസ്.എസ് കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്നത് തെരെഞ്ഞെടുപ്പിൽ തിരിച്ചടിയാവുമെന്ന് മുസ്ലീം ലീഗ് നേതൃത്വം വിലയിരുത്തുന്നുണ്ട്.എൻ.എസ്.എസുമായി സമവായത്തിലേക്ക് കോൺഗ്രസ് നേതൃത്വം എത്തണമെന്ന അഭിപ്രായം ലീഗ് നേതാക്കൾക്ക് ഉണ്ട്..ഇക്കാര്യവും തദ്ദേശഭരണ സ്ഥാപനങ്ങളിൽ സർക്കാർ പ്രഖ്യാപിച്ച വികസന സദസിൽ സ്വീകരിക്കേണ്ട നിലപാടുകളും ഇന്നത്തെ യോഗം ചർച്ച ചെയ്യും.യു.ഡി.എഫ് ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും വികസന സദസിൽ പങ്കെടുക്കണമെന്ന് ഒരു വിഭാഗം നേതാക്കൾക്ക് താൽപര്യമുണ്ട്.
കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ പ്രശസ്തമായ രഥോത്സവം ഇന്ന് നടക്കും. ഉച്ചക്ക് 1.15 മുതലാണ് മുഖ്യതന്ത്രി നിത്യാനന്ദ അഡിഗയുടെ കാർമികത്വത്തിൽ പുഷ്പ രഥോത്സവ ചടങ്ങുകൾ തുടങ്ങുക. മൂകാംബികാ ദേവിയെ പുഷ്പങ്ങളാൽ അലങ്കരിച്ച രഥത്തിൽ ക്ഷേത്രത്തിനകത്ത് ശ്രീകോവിലിനു ചുറ്റും എഴുന്നള്ളിക്കുന്ന ചടങ്ങാണിത്. മലയാളികൾ അടക്കം ആയിരക്കണക്കിന് ഭക്ത ജനങ്ങളാണ് കൊല്ലൂരിലേക്ക് ഒഴുകി എത്തുന്നത്. നാളെ വിജയദശമി ദിനത്തിൽ പുലർച്ചെ മൂന്നിന് നടതുറന്ന് വിദ്യാരംഭ ചടങ്ങുകൾ ആരംഭിക്കും.
കരൂർ ആൾക്കൂട്ട ദുരന്തത്തിൽ അറസ്റ്റിലായ, ടിവികെ കരൂർ വെസ്റ്റ് സെക്രട്ടറി മതിയഴകൻ, പൗൻ രാജ് എന്നിവരെ കസ്‌റ്റഡിയിൽ വാങ്ങാനുള്ള നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. തെളിവെടുപ്പ് നടത്തലും തുടർ നടപടികളും ബാക്കിയാണ്. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട ടിവികെ സംസ്ഥാന നേതാക്കളായ ബുസി ആനന്ദ്, നിർമൽ കുമാർ എന്നിവർ മുൻകൂർ ജാമ്യത്തിനു ശ്രമിച്ചതിനാൽ, കോടതി തീരുമാനം വരെ പോലീസ് കാക്കുമോ എന്നതും ശ്രദ്ധേയമാണ്. താമസിയാതെ ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് നൽകും. തെളിവെടുപ്പു ഇതിനോടകം ജസ്റ്റിസ് അരുണ ജഗദീശൻ പൂർത്തിയാക്കിഎന്നാണ് വിവരം. ആൾക്കൂട്ട ദുരന്തത്തിന്റെ യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തണമെങ്കിൽ സുപ്രീംകോടതി ജഡ്ജി കൊണ്ട് അന്വേഷിപ്പിക്കണം എന്നാണ്, ഇന്നലെ കരൂരിൽ എത്തിയ ബിജെപി പ്രതിനിധി സംഘം ആവശ്യപ്പെട്ടത്. സംഘാടനപിഴവെന്നു സർക്കാരും, സുരക്ഷ പിഴവെന്നു ടിവികെയും കാരണം നിരത്തുമ്പോൾ, ഇനിയുള്ള ഇരുവിഭാഗത്തിന്റെ ഓരോ നീക്കങ്ങളും നിർണായകമാണ്.