ബിജെപി എം.പി സാക്ഷി മഹാരാജ് നിശാക്ലബ്ബ് ഉദ്ഘാടനം ചെയ്തതിനെച്ചൊല്ലി വിവാദം

By Web DeskFirst Published Apr 16, 2018, 3:31 PM IST
Highlights

ബി.ജെ.പി എം.എല്‍.എ ഉള്‍പ്പെട്ട ഉന്നാവോ പീഡനക്കേസിന്റെ അലയൊലികള്‍ ഉലച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അടുത്ത വിവാദം ഉടലെടുത്തിരിക്കുന്നത്.

ലഖ്നൗ:  ബി.ജെ.പി എം.പി സാക്ഷി മഹാരാജ് നിശാക്ലബ് ഉദ്ഘാടനം ചെയ്തത് വിവാദമാകുന്നു. അലിഗഞ്ച് എന്ന പ്രദേശത്ത് പുതുതായി തുടങ്ങിയ നിശാക്ലബ്ബാണ് റിബണ്‍ മുറിച്ച് സാക്ഷി മഹാരാജ് ഉദ്ഘാടനം ചെയ്തത്. ഇതിന്റെ ചിത്രം മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. എന്നാല്‍ തന്നെ കബളിപ്പിക്കുയായിരുന്നെന്ന് കാണിച്ച് സാക്ഷി മഹാരാജ് തന്നെ പൊലീസില്‍ പരാതിയും നല്‍കി.

ബി.ജെ.പി എം.എല്‍.എ ഉള്‍പ്പെട്ട ഉന്നാവോ പീഡനക്കേസിന്റെ അലയൊലികള്‍ ഉലച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അടുത്ത വിവാദം ഉടലെടുത്തിരിക്കുന്നത്. ഉന്നാവോ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.പി കൂടിയാണ് സാക്ഷി മഹാരാജ്. ഞായറാഴ്ച വൈകുന്നേരമായിരുന്നു അദ്ദേഹം നിശാക്ലബ്ബിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. എന്നാല്‍ ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് രജ്ജന്‍ സിങ് തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നാണ് സാക്ഷി മഹാരാജ് ആരോപിക്കുന്നത്. തന്റെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലാണെന്ന് പറ‍ഞ്ഞായിരുന്നു തന്നെ ഉദ്ഘാടനത്തിന് ക്ഷണിച്ചതെന്നും എന്നാല്‍ അത് ബാറും നിശാക്ലബുമായിരുന്നെന്ന് പിന്നീടാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ബിജെപി മന്ത്രി ബിയര്‍ പാര്‍ലര്‍ ഉദ്ഘാടനം ചെയ്തത് വലിയ വിവാദങ്ങള്‍ക്ക് ഇട നല്‍കിയിരുന്നു.

click me!