
അഗര്‍ത്തല: രാജ്യം കാത്തിരിക്കുന്ന വിധിയെഴുത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. രണ്ടര പതിറ്റാണ്ടായി സിപിഎം ഭരണത്തിലിരിക്കുന്ന ത്രിപുര വീണ്ടും ചുവക്കുമോ അതോ ആദ്യമായി കാവി പുതക്കുമോ എന്നറിയാനുള്ള ആകാക്ഷയിലാണ് രാജ്യം. പ്രത്യേകിച്ച് കേരളം. രാജ്യത്ത് ഇടതുപക്ഷം ഭരണത്തിലിരിക്കുന്ന രണ്ടേ രണ്ട് സംസ്ഥാനങ്ങളിലൊന്നാണ് ത്രിപുര. മറ്റൊന്ന് കേരളവും. ത്രിപുരയില്‍ കൂടി പരാജയപ്പെട്ടാല്‍ ഇടതുപക്ഷത്തിന്റെ അവസാന തുരുത്തായി മാറും കേരളം. ഇതാദ്യമായാണ് ത്രിപുരയില്‍ സിപിഎമ്മും നേര്‍ക്കുനേര്‍ വരുന്നത്.
ഫെബ്രുവരി 18നായിരുന്നു ത്രിപുരയിലെ 60 അംഗ നിയമസഭയിലേക്ക് വോട്ടെടുപ്പ് നടന്നത്. 80 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. പൊതുവ സമാധാനപരമായിരുന്നു തെരഞ്ഞെടുപ്പ്. രാവിലെ എട്ടുപ മണിക്കാണ് വോട്ടെണ്ണല്‍ തുടങ്ങുന്നത്. വോട്ടെടുപ്പിന് ശേഷം വന്ന എക്സിറ്റ് പോള്‍ ഫലങ്ങളില്‍ ബിജെപി സഖ്യത്തിന് മുന്‍തൂക്കം നല്‍കുന്നതാണ്. ന്യൂസ് 24 നടത്തിയ അഭിപ്രായ സര്‍വെയില്‍ ബിജെപി സഖ്യത്തിന് 44-50 സീറ്റുകളും ഇടതുപക്ഷത്തിന് 9-15 സീറ്റുകളുമാണ് പ്രവചിക്കുന്നത്. മറ്റുള്ളവര്‍ 0-3 സീറ്റുകളും പ്രവചിക്കുന്നു.
ന്യൂസ് എക്സ് സര്‍വെ പ്രകാരം ബിജെപി സഖ്യത്തിന് 35 മുതല്‍ 45 സീറ്റ് വരെയാണ് പ്രവചനം. ഇടതിന് 14-23 സീറ്റുവരെ നേടാമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് ഒറ്റ സീറ്റും നേടില്ലെന്നും ന്യൂസ് എക്സ് സര്‍വെ പറയുന്നു. സീ വോട്ടര്‍ ഇടതുപക്ഷത്തിന് 26 മുതല്‍ 34 സീറ്റ് വരെ ലഭിക്കാമെന്ന് പ്രവചിക്കുന്നു. ബിജെപി 24-32 സീറ്റ് വരെ നേടുമെന്നാണ് സീ വോട്ടര്‍ പ്രവചനം. മറ്റുള്ളവര്‍ 0-4 സീറ്റ് വരെ നേടാം.
സിപിഎം-ബിജെപി പോരില്‍ ചിത്രത്തിലേ ഇല്ലാത്ത കോണ്‍ഗ്രസ് 1988ലാണ് ത്രിപുരയില്‍ അവസാനമായി അധികാരത്തില്‍വന്നത്. ഇത്തവണ 60 സീറ്റില്‍ 59ലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ടെങ്കിലും വിജയപ്രതീക്ഷയൊന്നും വേണ്ടെന്നാണ് സര്‍വെ ഫലങ്ങള്‍ പ്രവചിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam