
മിയാമി: ക്യൂബ ഉപരോധം അമേരിക്ക പുനസ്ഥാപിച്ചു. ക്യൂബയുമായി മുൻ പ്രസിഡന്‍റ് ബരാക് ഒബാമയുണ്ടാക്കിയ കരാറുകൾ അമേരിക്കൻ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ് റദ്ദാക്കി. ഒബാമയുടെ ക്യൂബൻ നയം തികച്ചും ഏകപക്ഷീയമാണെന്ന് ട്രംപ് വിമർശിച്ചു. എന്നാൽ അമേരിക്കയുടെ തീരുമാനത്തിനോട് ക്യൂബ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഫ്ലോറിഡയിലെ മിയാമിയിലാണ് ട്രംപ് പുതിയ ക്യൂബൻ നയം പ്രഖ്യാപിച്ചത്.ഒബാമ കെയര്‍ റദ്ദാക്കല്‍, കാലാവസ്ഥ വ്യതിയാനത്തിനെതിരേ പോരാടാനുള്ള പാരീസ് ഉടമ്പടിയില്‍നിന്നുമുള്ള പിന്മാറ്റം എന്നിവയ്ക്ക് പുറകെ ക്യൂബൻ നയത്തിലും തിരുത്തൽ കൊമ്ടുവരികയാണ് ഡോണൾഡ് ട്രംപ്.
അന്‍പത് വർഷത്തിലധികം ക്യൂബയ്ക്കു മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയിരുന്ന വ്യാപാര-വാണിജ്യ നിരോധനം മുന്‍ പ്രസിഡന്റ് ബരാക് ഒബാമ മയപ്പെടുത്തിയിരുന്നു. ഈ നയത്തെ പൂർണ്ണമായും നിരാകരിച്ചാണ് അമേരിക്കൻ പൗരന്മാർക്ക് ക്യൂബയിലേക്ക് യാത്രാചെയ്യുന്നതിനും ക്യൂബൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കമ്പനികളുമായുള്ള സാമ്പത്തിക ഇടപാടുകള്‍ക്കും നിരോധനമേര്‍പ്പെടുത്താന്‍ ട്രംപ് തീരുമാനിച്ചിരിക്കുന്നത്.
ക്യൂബയ്ക്ക് മാത്രം പ്രയോജനം കിട്ടുന്ന രീതിയിലായിരുന്നു ഒബാമയുടെ തീരുമാനങ്ങളത്രയുമെന്ന് ട്രംപ് കുറ്റപ്പെടുത്തി. ക്യൂബയിൽ സ്വതന്ത്രമായി തെരഞ്ഞെടുപ്പ് നടത്തേണ്ടത് ആവശ്യമാണ്. ഫിഡൽ കാസ്ട്രോയുടെ കാലത്തെ കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ പുറത്തുകൊണ്ടു വരുമെന്നും ട്രംപ് പറഞ്ഞു. ക്യൂബയുമായുള്ള ബന്ധം ഊഷ്മളമാക്കാന്‍ ഒബാമ ആവിഷ്‌കരിച്ച നടപടികളെല്ലാം പിന്‍വലിക്കാന്‍ ട്രംപ് തീരുമാനിച്ചിട്ടില്ല. ഹവാനയിലുള്ള യുഎസ് എംബസി സാധാരണ പോലെ പ്രവര്‍ത്തിക്കുമെന്ന് ട്രംപ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam