
ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പില്‍ സിവില്‍ കേസ് നല്‍കാതെ കേസ് തീര്‍പ്പാക്കാന്‍ ജാസ് ടൂറിസം ഉടമയുടെ തിരക്കിട്ട നീക്കം. പലിശയ്‌ക്ക് പണം നല്‍കിയതിനാല്‍ വ്യക്തമായ രേഖകള്‍ കയ്യില്‍ ഇല്ലാത്തതാണ് സിവില്‍ കേസുമായി കോടതിയെ സമീപിക്കുന്നത് വൈകിപ്പിക്കുന്നത്
സ്വന്തംപേരില്‍ ലോണെടുത്ത് ബിനോയ് കോടിയേരിക്ക് പലിശയ്‌ക്ക് നല്‍കിയതാണ് ജാസ് ടൂറിസം ഉടമ ഹസന്‍ ഇസ്മായില്‍ അബ്ദുള്ള അല്‍ മര്‍സൂക്കിയെ വെട്ടിലാക്കിയത്. ജാസ് ടൂറിസം പാര്‍ടണറായ രാഹുല്‍കൃഷ്ണ വഴിയാണ് ബിനോയ്‌ക്ക് പലതവണയായി 13 കോടിരൂപ വായ്പ നല്‍കിയത്. അടവു മുടങ്ങിയതോടെ 2014ല്‍ ക്രിമിനല്‍ കേസുനല്‍കി. അറുപതിനായിരം ദിര്‍ഹം പിഴ അടച്ച് ബിനോയി കേസില്‍ നിന്നും ഒഴിവായി. ഇതോടെ സിവില്‍കേസ് നല്‍കാന്‍ സ്വദേശി തീരുമാനിക്കുകയായിരുന്നു.
ഇടപാടുകള്‍ സംബന്ധിച്ച മുഴുവന്‍രേഖകളും കോടതിയെ ബോധ്യപ്പെടുത്താന്‍ സാധിച്ചെങ്കില്‍ മാത്രമെ സിവില്‍കേസ് നല്‍കാന്‍ കഴിയുള്ളൂ. മാത്രമല്ല വസ്തുതകള്‍ സംശയാതീതമായി തെളിയിക്കുകൂടി വേണം. എന്നാല്‍ പലിശയ്‌ക്ക് പണം നല്‍കിയതിനാല്‍ ബിനോയിയുടെ പേരിലുള്ള ചെക്ക് മാത്രമെ സ്വദേശിയുടെ പക്കലുള്ളൂ. അതുകൊണ്ട് സിവില്‍കേസ് നല്‍കിയാല്‍ തന്നെ കോടതിയില്‍ വിജയം കാണണമെന്നും ഉറപ്പില്ല.
ഇതേ തുടര്‍ന്നാണ് പ്രശ്നപരിഹാരത്തിനായി യുഎഇയില്‍ കോടിയേരി ബാലകൃഷ്ണനുമായി അടുപ്പമുള്ളവരെ സ്വദേശി ബന്ധപ്പെട്ടത്. എന്നാല്‍ വാങ്ങിയ പണം 2016 ജൂണ്‍ ഒന്നിനു മുന്‍പ് തിരിച്ചുനല്‍കുമെന്ന് ഉറപ്പു നല്‍കിയിരുന്നെങ്കിലും അതും മുടങ്ങി. അഞ്ച് കേസുകളുടെപേരില്‍ യാത്രാ വിലക്കുള്ളതിനാല്‍ സ്വദേശിക്ക് ബിനോയിയെ പരിചയപ്പെടുത്തിയ രാഹുല്‍ കൃഷ്ണയ്‌ക്ക് യുഎഇയില്‍ വരാന്‍ സാധിക്കില്ല. ഈ സാഹചര്യത്തിലാണ് ഹസന്‍ ഇസ്മായില്‍ അബ്ദുള്ള അല്‍ മര്‍സൂക്കി ഡല്‍ഹിയിലേക്ക് വന്ന് സി.പി.എം നേതൃത്വത്തിന് പരാതി നല്‍കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam