തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യുഡിഎഫ് ഇന്ന് മനുഷ്യക്കോട്ട തീർക്കും. തിരുവനന്തപുരം സെക്രട്ടേറിയറ്റ് മുതല്‍ കൊല്ലം കളക്ടറേറ്റ് വരെ 70 കിലോേമീറ്റര്‍ ദൂരം തീര്‍ക്കുന്ന മനുഷ്യക്കോട്ടയില്‍ 40,000 പേര്‍ പങ്കെടുക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കത്തിന്റെ ഭാഗമായി ശേഖരിച്ച 1.08 കോടി ഒപ്പുകളാണ് പ്രതിഷേധക്കോട്ടയില്‍ പ്രദര്‍ശിപ്പിക്കുന്നത്.
നോട്ട് പിന്‍വലിക്കല്‍, ഇന്ധനവില വര്‍ദ്ധനവ്, വിലക്കയറ്റം, സംസ്ഥാനത്തെ ധന പ്രതിസന്ധി, ക്രമസമാധാന തകർച്ച തുടങ്ങിയ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയാണ് പ്രതിഷേധം. സെക്രട്ടേറിയറ്റിന് മുമ്പില്‍ രമേശ് ചെന്നിത്തലയും കൊല്ലം കലക്ട്രേറ്റിലെ പ്രതിഷേധത്തിൽ ഉമ്മന്‍ചാണ്ടി അടക്കമുള്ളവരും അണിനിരക്കും.